ലിഗയുടെ മരണം ആത്മഹത്യ അല്ല എന്ന് സഹോദരി ; മരണത്തിനു കാരണം പോലീസ് അലഭാവം

തിരുവനന്തപുരം : കോവളം തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ വിദേശവനിതയായ ലിഗയുടെ മരണം ആത്മഹത്യ അല്ല എന്ന് സഹോദരി ഇല്‍സി. ലിഗയുടെ മരണത്തില്‍ മുമ്പ് ഉന്നയിച്ച അസ്വാഭാവികതയില്‍ ഉറച്ച് നില്‍ക്കുന്നു. ലിഗയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവം മറ്റൊരാള്‍ക്കും ഇനി ഉണ്ടാകരുതെന്ന ഉറച്ചവാശിയില്‍ പോരാട്ടത്തിനിറങ്ങുന്നെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇൽസി പറഞ്ഞു. മരണത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട ഡിജിപിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നു. ലിഗയെ കാണാതായ സമയത്ത് പോലീസിൽ നിന്നുണ്ടായ നിരുത്തരവാദപരമായ സമീപനം മരണത്തെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ആവര്‍ത്തിക്കരുത്. മരണം ആത്മഹത്യയാണെന്ന് വിധിയെഴുതുകയാണെങ്കില്‍ റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ആവശ്യപ്പെടുമെന്നും അവര്‍ പറയുന്നു. മൃതദേഹം ലാത്വിയയിലെത്തിച്ച് വിശദ പരിശോധന നടത്താനും തങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.

തങ്ങള്‍ കേരള മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞില്ല എന്നും കാണാതായ സമയത്ത് കൃത്യമായ അന്വേഷണം നടത്തിയിരുന്നെങ്കില്‍ അവളെ കണ്ടെത്താനാകുമായിരുന്നു എന്നും ഇല്‍സി പറയുന്നു. ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തേക്ക് അവള്‍ക്ക് ഒറ്റയ്ക്ക് എത്തിപ്പെടാനാകില്ല. മറ്റാരെങ്കിലും അങ്ങോട്ടേക്ക് എത്തിച്ചതാകും. കോവളം ബീച്ചിനെ കുറിച്ച് കേട്ടുകേള്‍വി പോലുമില്ലാത്ത ഇന്ത്യയില്‍ ആദ്യമായി എത്തിയ അവള്‍ അവിടെ നിന്ന് ആറ് കിലോമീറ്റര്‍ അപ്പുറം എങ്ങനെ എത്തിചേര്‍ന്നു. ഈ പ്രദേശത്ത് മുമ്പും ദുരൂഹ മരണങ്ങള്‍ നടന്നതായി പ്രദേശവാസികളില്‍ നിന്നറിഞ്ഞു. മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയ ജാക്കറ്റും അവളുടേതല്ലെന്ന് ആവര്‍ത്തിക്കുന്നു. ആവശ്യത്തിന് പണം കൈയിലില്ലാത്ത അവള്‍ പുതിയ ജാക്കറ്റ് വാങ്ങിയെന്ന വാദം തള്ളിക്കളയുന്നു. അതേസമയം കോവളം ബീച്ചിന് സമീപത്ത് നിന്ന് കണ്ടെടുത്ത മൃതദേഹം ലിഗയുടേത് തന്നെയാണെന്ന് പോലീസിന്റെ അന്വേഷണത്തില്‍ ഏകദേശം സ്ഥിരീകരിച്ചു.