ഭാര്യയും ഭര്‍ത്താവും തമ്മില്‍ ലൈംഗികബന്ധമില്ല ; വിവാഹമോചനം നല്‍കി കോടതി

ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ ലൈംഗിക ബന്ധമില്ലാത്തത് വിവാഹ ബന്ധം റദ്ദാക്കാന്‍ മതിയായ കാരണമാണെന്ന് ബോംബെ ഹൈക്കോടതി. ഇക്കാരണത്താല്‍ കോലാപ്പുര്‍ സ്വദേശികളുടെ ഒന്‍പത് വര്‍ഷം നീണ്ട വിവാഹ ബന്ധമാണ് കോടതി റദ്ദാക്കി. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഇരുവരും നിയമയുദ്ധത്തില്‍ ആയിരുന്നു. തട്ടിപ്പിലൂടെയാണ് തന്നെ വിവാഹം കഴിച്ചതെന്നായിരുന്നു യുവതിയുടെ ആരോപണം. ഇതിനായി പേപ്പറുകളില്‍ തന്റെ ഒപ്പ് ശേഖരിച്ചുവെന്നും അവര്‍ ആരോപിച്ചു. അന്നുമുതല്‍ ബന്ധം പിരിയുവാനുള്ള കേസ് നടന്നു വരികയായിരുന്നു. എന്നാല്‍ ബന്ധം പിരിയുവാന്‍ ഭര്‍ത്താവിന് താല്പര്യം ഇല്ലാത്തതിനാല്‍ ഇത്രയും വര്‍ഷമായി കേസ് നടന്നു വരികയായിരുന്നു. എന്നാല്‍ തട്ടിപ്പ് നടത്തിയെന്നതിന് തെളിവില്ലെന്ന് ജസ്റ്റിസ് മൃദുല ഭട്കര്‍ പറഞ്ഞു.

ദമ്പതികള്‍ തമ്മില്‍ ലൈംഗിക ബന്ധമുള്ളതിന് തെളിവില്ല എന്ന കാരണത്താല്‍ വിവാഹ ബന്ധം റദ്ദാക്കുകയായിരുന്നു. വിവാഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളില്‍ ഒന്നാണ് ഇരുവര്‍ക്കുമിടയിലെ ലൈംഗിക ബന്ധമെന്ന് കോടതി നിരീക്ഷിച്ചു. അത്തരമൊരു ബന്ധം ഇല്ലാതാകുന്നതോടെ വിവാഹത്തിന്റെ ലക്ഷ്യം തന്നെ ഇല്ലാതാകുകയാണ് ജസ്റ്റിസ് ഭട്കര്‍ പറഞ്ഞു. വിവാഹം കഴിഞ്ഞു എങ്കിലും ഇരുവരും ഒന്നിച്ച് താമസിച്ചിട്ടില്ല. ഇരുവരും തമ്മില്‍ ലൈംഗിക ബന്ധമുണ്ടെന്ന ഭര്‍ത്താവിന്റെ അവകാശവാദത്തിനുള്ള തെളിവുകളും ഹാജരാക്കാന്‍ അയാള്‍ക്ക് സാധിച്ചിട്ടില്ല. അതേസമയം തങ്ങള്‍ തമ്മില്‍ ശാരീരിക ബന്ധമുണ്ടായിരുന്നതായും യുവതി ഗര്‍ഭിണിയായിരുന്നുവെന്നും ഭർത്താവ് പറഞ്ഞു. എന്നാല്‍ ഗര്‍ഭ നിര്‍ണയ പരിശോധന ഫലത്തില്‍ ഇതിന് തെളിവ് ലഭിക്കാത്തത് കാരണം വിവാഹ മോചനം നല്‍കുകയാണെന്ന് കോടതി പറഞ്ഞു.