നാല്‍പതു ദിവസം കഴിഞ്ഞിട്ടും ജെസ്നയുടെ തിരോധാനത്തില്‍ തുമ്പില്ലാതെ കേരളാ പോലീസ്

കാഞ്ഞിരപ്പള്ളി : കാണാതായി 40 ദിവസം കഴിഞ്ഞിട്ടും ബിരുദ വിദ്യാര്‍ഥിനി ജെസ്‌നയുടെ തിരോധാനത്തില്‍ യാതൊരു വിവരവും ഇല്ല. സംഭവത്തില്‍ ഊര്‍ജിത അന്വേഷണം ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളിയില്‍ വന്‍ റാലി സംഘടിപ്പിച്ചു. ജസ്റ്റീസ് ഫോര്‍ ജെസ്‌ന എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ ജാഥ. കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ ഗ്രോട്ടോയില്‍നിന്ന് ആരംഭിച്ച ജാഥ പേട്ടക്കവലയില്‍ സമാപിച്ചു. ജെസ്‌നയെ കാണാതായി 40 ദിവസം കഴിഞ്ഞിട്ടും നടപടികളില്‍ വേഗതയില്ലെന്നു കാട്ടി മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കുന്നതിനുള്ള ഒപ്പുശേഖരണവും ജാഥയുടെ ഭാഗമായി നടന്നു.

എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജയിംസ് ജോസഫിന്റെ മകളാണ് ജെസ്‌ന മരിയ. കഴിഞ്ഞ മാര്‍ച്ച് 22ന് രാവിലെയാണ് കുട്ടിയെ കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജെസ്‌ന. കാണാതാകുന്ന ദിവസം ജെസ്‌നയ്ക്ക് സ്റ്റഡി ലീവായിരുന്നു. അന്നു രാവിലെ എട്ടു മണിയോടെ ജെസ്‌ന വീടിന്റെ വരാന്തയിലിരുന്നു പഠിക്കുന്നത് അയല്‍ക്കാര്‍ കണ്ടിരുന്നു. പിന്നീട് അമ്മായിയുടെ വീട്ടിലേക്കു പോവുകയാണെന്ന് അയല്‍ക്കാരോടു പറഞ്ഞശേഷം വീട്ടില്‍നിന്നിറങ്ങി മുക്കൂട്ടുതറ ടൗണില്‍ എത്തിയ ജെസ്‌നയെക്കുറിച്ച് പിന്നീട് വിവരമൊന്നും ഇല്ല. പോലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ജെസ്‌നയിലേക്കു വെളിച്ചം വീശുന്ന തുമ്പുകളൊന്നും ലഭിച്ചിട്ടില്ല.