ജെസ്ന ബെംഗലുരുവിലെത്തിയതായി റിപ്പോര്‍ട്ട് ; അവിടെ നിന്നും മൈസൂറിലേയ്ക്ക് പോയി

48 ദിവസം മുന്‍പ് നാട്ടില്‍ നിന്നും കാണാതായ കോളേജ് വിദ്യാര്‍ഥിനി ജെസ്ന മറിയ ജയിംസ് (20) ബെംഗളൂരു മടിവാളയിലെ ആശ്വാസ ഭവനില്‍ താമസിക്കാന്‍ മുറി അന്വേഷിച്ചു ചെന്നതായ് അധികൃതര്‍. ആശ്വാസ ഭവനുമായി ബന്ധപ്പെട്ടശേഷം ആന്റോ ആന്റണി എം.പിയാണ് മാധ്യമങ്ങളോട് വിവരങ്ങള്‍ പറഞ്ഞത്. ശനിയാഴ്ച 11.30 ഓടെ ഒരു യുവാവിനൊപ്പം ബൈക്കിലാണ് ജെസ്‌നയെന്ന് സംശയിക്കുന്ന യുവതി എത്തിയത്. ഫോട്ടോയിലുള്ള അതേ സ്‌കാര്‍ഫുകൊണ്ട് തലമറച്ചാണ് എത്തിയതെന്നും ആശ്രമ അധികൃതര്‍ പറയുന്നു. ബൈക്കിലാണ് ബെംഗലുരുവിലെത്തിയതെന്നും ഇടക്ക് ഓട്ടോയുമായി കൂട്ടിയിടിച്ചതായും അവര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് നിംഹാന്‍സില്‍ ചികിത്സ തേടി. താമസ സൗകര്യം ലഭിക്കില്ലെന്ന് അറിഞ്ഞതോടെ മൈസൂരുവിലേക്ക് പോവുന്നു എന്ന് പറഞ്ഞാണ് ഇറങ്ങിയത് എന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ കണ്ടതോടെയാണ് ആശ്രമ അധികൃതര്‍ക്ക് സംശയം തോന്നിയത്. അവിടെ പള്ളിയുമായി ബന്ധപ്പെട്ട ചിലര്‍ കാഞ്ഞിരപ്പള്ളിയിലെ ഒരു വൈദികനെ വിളിച്ച് ഇക്കാര്യം അറിയിക്കുകയായിരുന്നു. മാര്‍ച്ച് 22-നാണ് വെച്ചൂച്ചിറ കൊല്ലമുള ജെയിംസ് ജോസഫിന്റെ ഇളയമകള്‍ ജസ്നയെ കാണാതായത്. കാഞ്ഞിരപ്പള്ളി കോളേജില്‍ രണ്ടാം വര്‍ഷ ബി.കോം. വിദ്യാര്‍ഥിനിയാണ്. കൊല്ലമുളയിലെ വീട്ടില്‍നിന്ന് ഓട്ടോറിക്ഷയില്‍ മുക്കൂട്ടുതറയിലും അവിടെനിന്ന് ബസില്‍ എരുമേലി ബസ്സ്റ്റാന്‍ഡിലും എത്തിയ വിദ്യാര്‍ഥിനിയെ പിന്നീട് കാണാതാവുകയായിരുന്നു.