ജെസ്നയെ കണ്ടെത്തി ; ഒളിച്ചോടിയത് തന്നെ എന്ന് സ്ഥിതീകരണം

കൊച്ചി : കേരളാ പോലീസ് ഏറെ പഴികേട്ട സംഭവമായ ജെസ്‌നാ മിസ്സിംഗ് കേസ് അവസാന ഘട്ടത്തില്‍ എന്ന് വിവരങ്ങള്‍. പത്തനംതിട്ട മുക്കാട്ടുതറയില്‍ നിന്ന് കാണാതായ ബിരുദ വിദ്യാര്‍ഥിനി ജെസ്നയെ കണ്ടെത്തി എന്നാണ് ഇപ്പോള്‍ വാര്‍ത്തകള്‍ വരുന്നത്. പെണ്‍കുട്ടിയും യുവസുഹൃത്തായ തൃശൂര്‍ സ്വദേശിയും ഒളിച്ചോടിയതാണെന്നും ഇതിനിടെ ഉണ്ടായ അപകടമാണ് ഇരുവരുടെയും പദ്ധതികള്‍ തെറ്റിച്ചതെന്നും ആന്റോ ആന്റണി എംപി വ്യക്തമാക്കി. മാര്‍ച്ച് 22നാണ് ജെസ്ന ആന്റിയുടെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്ന് ഇറങ്ങുന്നത്. ഇതിനുശേഷം പുരുഷസുഹൃത്തിനൊപ്പം കൊല്ലത്തെത്തി. ഇവിടെ നിന്ന് ചെങ്കോട്ട വഴി ബംഗളൂരുവിന് കടക്കാനായിരുന്നു പദ്ധതി. തൃശൂര്‍ സ്വദേശിയായ സമ്പന്നകുടുംബത്തിലെ യുവാവായിരുന്നു ജെസ്‌നയുടെ ഒപ്പമുണ്ടായിരുന്നത്. പുതിയ ബൈക്കും ബാങ്കില്‍ നിന്ന് പിന്‍വലിച്ച രണ്ടായിരം രൂപയുടെ രണ്ടുകെട്ട് നോട്ടും ഇവരുടെ കൈയിലുണ്ടായിരുന്നു.

ബംഗളൂരു എത്തുന്നതിന് മുമ്പ് ഇരുവരും പനംക്കരിക്ക് കുടിക്കാനായി വാഹനം നിര്‍ത്തി. എന്നാല്‍ കൈയില്‍ 2000ത്തിന്റെ നോട്ട് മാത്രമുള്ളതിനാല്‍ ചില്ലറ ലഭിക്കുന്നതിന് ഒരു ഓട്ടോഡ്രൈവര്‍ സഹായിച്ചു. പനംക്കരിക്ക് കുടിച്ചശേഷം യാത്ര തുടര്‍ന്നു. ഏകദേശം പതിനഞ്ചു മിനിറ്റ് പിന്നിട്ടപ്പോള്‍ ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ ഒരു ഓട്ടോയിടിച്ചു. രക്ഷിക്കാനെന്ന ഭാവേന പുറത്തിറങ്ങിയ ഡ്രൈവര്‍ ഇവരുടെ പക്കല്‍നിന്ന് പണവും പിടിച്ചെടുത്ത് രക്ഷപ്പെട്ടു. അപകടത്തില്‍ പരിക്കേറ്റതോടെ ഇരുവരും നിംഹാന്‍സ് ആശുപത്രിയില്‍ ചികിത്സ തേടി.ആശുപത്രിയില്‍ നിന്ന് ഇറങ്ങിയശേഷം ഇരുവരും ആശ്വാസഭവനില്‍ അഭയം തേടി. ഇവിടെ വച്ചാണ് പാലാ പൂവരണി സ്വദേശിയായ ഗണപതിപ്ലാക്കല്‍ ജോര്‍ജ് എന്നയാള്‍ ഇവരെ കാണുന്നത്. പെണ്‍കുട്ടിയെ കണ്ട് സംശയം തോന്നിയ ജോര്‍ജ് നാട്ടിലുള്ളവരുമായി ബന്ധപ്പെടുകയും പിന്നീട് ആന്റോ ആന്റണി എംപിയെ വിവരമറിയിക്കുകയും ആയിരുന്നു. ആശ്വാസഭവനില്‍ തങ്ങള്‍ക്ക് താമസത്തിന് അവസരം ലഭിക്കുമോയെന്ന് ഇവിടെയെത്തിയ വൈദികനോട് ഇവര്‍ അന്വേഷിച്ചിരുന്നു. എന്നാല്‍ അത് സാധിക്കില്ലെന്ന മറുപടിയാണ് ലഭിച്ചത്. തങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായും അതിന് സഹായം ചെയ്യണമെന്ന് ജെസ്ന ആവശ്യപ്പെട്ടതായും ദൃക്സാക്ഷികള്‍ വെളിപ്പെടുത്തുന്നു.

ജെസ്നയെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു കാഞ്ഞിരപ്പള്ളി രൂപതയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു കഴിഞ്ഞദിവസം നിവേദനം നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ ത്തുടര്‍ന്ന് പതിനഞ്ചംഗ അന്വേഷണ സംഘത്തെ നിയോഗിച്ചു. ഇവര്‍ കേരളത്തിലും തമിഴ്നാട്ടിലും കര്‍ണാടകത്തിലും അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്നയെ കാണാതാകുന്നത് കഴിഞ്ഞ മാര്‍ച്ച് 22നാണ്. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ കാര്യമായ പുരോഗതി െഉണ്ടായില്ല. പിന്നീടാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

അതേ സമയം ബെംഗളൂരുവില്‍ നിന്നു ലഭിച്ച വിവരം ഞങ്ങള്‍ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. അതു ജെസ്‌നയാണോ അല്ലയോ എന്ന കാര്യത്തില്‍ ഉറപ്പില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മാത്രമേ വിവരത്തെക്കുറിച്ചു വ്യക്തമായൊരു ധാരണ ലഭിക്കുകയുള്ളു. ഇന്നു തന്നെ പൊലീസില്‍ നിന്നും ഇതു സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുശേഷം മാത്രമേ ഇക്കാര്യത്തില്‍ എന്തെങ്കിലും പറയാനാകൂ. അവള്‍ക്കു വേണ്ടി പ്രാര്‍ഥിക്കണം എന്നായിരുന്നു ജെസ്‌നയുടെ സഹോദരന്‍ ജെയ്സ് ജോണ്‍ ജെയിംസിന്റെ പ്രതികരണം.