മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി സമ്പന്നരുമായി പിണറായിയുടെ രഹസ്യയോഗം

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പൊതുയോഗത്തില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിട്ടു. എല്‍.ഡി.എഫ്.സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സംഘടിപ്പിച്ച പൗരപ്രമുഖരുടെ മുഖാമുഖം പരിപാടിയിലാണ് മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി പുറത്താക്കിയത്. എന്നാല്‍ സി.പി.എം അനുഭാവികളായ ചില മാധ്യമ പ്രവര്‍ത്തകരോട് ഹാളില്‍ ഇരുന്നുകൊള്ളാനും നേതാക്കള്‍ മൗനസമ്മതം നല്കി. മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷ പ്രസംഗം നടത്തുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഹാളിലുണ്ടായിരുന്നു. മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കൂ എന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അധ്യക്ഷനായ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ മൈക്കിലൂടെ അറിയച്ചു. എഴുന്നേറ്റു പോകാന്‍ തയ്യാറാവാത്ത മാധ്യമപ്രവര്‍ത്തകരോട് ഇറങ്ങിപ്പോകാന്‍ സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണനും ജില്ലാ കമ്മിറ്റി അംഗം വി.വി.രമേശനും ആവശ്യപ്പെട്ടു.

എന്നാല്‍ തുടര്‍ന്നും പുറത്തിറങ്ങാന്‍ തയ്യാറാകാതെ മാധ്യമപ്രവര്‍ത്തകര്‍ അവിടെ തന്നെ തുടര്‍ന്നപ്പോള്‍ ഇരുവരും വേദിയില്‍ നിന്ന്ഇറങ്ങി വന്ന് മാധ്യമപ്രവര്‍ത്തകരോട് ഹാളില്‍ നിന്നും പുറത്തിറങ്ങണമെന്നു ആവശ്യപെടുകയായിരുന്നു. എന്നിട്ടും മാധ്യമപ്രവര്‍ത്തകര്‍ തയ്യാറായില്ല തുടര്‍ന്ന്‍ മുഖ്യമന്ത്രി തന്നെ മാധ്യമപ്രവര്‍ത്തകരെ നോക്കി പുറത്തു പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. പുറത്തിറങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ പ്രധിഷേധം രേഖപ്പെടുത്തി. ജില്ലയിലെ സമ്പന്നരെ ഉള്‍പ്പെടുത്തി സി.പി.എം.ജില്ലാകമ്മറ്റി സംഘടിപ്പിച്ച പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരെ ഇറക്കി വിട്ടത് ചിലത് മറച്ചു വെക്കാനാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു.