ശക്തമായ ചുഴലിക്കാറ്റില്‍ ഒമാനില്‍ രണ്ടു മരണം ; കാണാതായവരില്‍ ഇന്ത്യാക്കാരും

ശക്തമായ ചുഴലിക്കാറ്റില്‍ ഒമാനില്‍ രണ്ടു മരണം. നിരവധി പേരെ ചുഴലിക്കാറ്റില്‍ കാണാതായിട്ടുണ്ട്. കാണാതായവരില്‍ ഇന്ത്യക്കാരും ഉള്‍പെട്ടിട്ടുണ്ടെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 14 ഇന്ത്യന്‍ നാവികരെയാണ് കാണാതായത് എന്നും റിപ്പോര്‍ട്ട് ഉണ്ട്. ഇപ്പോള്‍ ചുഴലിക്കാറ്റ് ദോഫാര്‍ മേഖലയിലേക്ക് പ്രവേശിച്ചതായി പുറത്തുവന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. അടുത്ത 48 മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മണിക്കൂറില്‍ 126-144 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. ശക്തമായ മഴയും മേഖലയില്‍ അനുഭവപ്പെട്ടു. മഴയിലും കാറ്റിലും 40ല്‍ അധികം പേരെ കാണാതായിട്ടുണ്ട്. സ്വദേശികളെ കൂടാതെ ഇന്ത്യക്കാരും സുഡാനികളും കാണാതായവരില്‍ ഉള്‍പ്പെടുന്നു.

ആയിരക്കണക്കിനു മൃഗങ്ങളെയും വെള്ളപ്പൊക്കത്തില്‍ കാണാതായിട്ടുണ്ട്. തീരദേശ മേഖലയില്‍ വൈദ്യുതി വിതരണ ശൃംഖല പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. യെമെനിലെ സൊകോത്ര ദ്വീപില്‍ വന്‍നാശം വരുത്തിയ ശേഷമാണ് മെകുനു ചുഴലിക്കാറ്റ് ഒമാന്റെ തീരപ്രദേശത്ത് പ്രവേശിച്ചത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇവിടെ ഏഴു പേര്‍ മരിച്ചിരുന്നു. അതേസമയം മെകുനു കാറ്റ് യു.എ.ഇ.യില്‍ വലിയ പ്രശ്നമൊന്നും ഉണ്ടാക്കില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.