നിപ്പ വൈറസ് ; കോഴിക്കോട് കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനം

കോഴിക്കോട് തിരക്കേറിയ കോടതികള്‍ ജൂണ്‍ ആറുവരെ നിര്‍ത്തി വയ്ക്കാന്‍ ഹൈക്കോടതി രജിസ്ട്രാറുടെ നിര്‍ദേശം. നിപ്പ വൈറസ് ബാധയെത്തുടര്‍ന്ന് കോഴിക്കോട് ജില്ലാ കോടതി ജീവനക്കാരന്‍ മരിച്ച സാഹചര്യത്തിലാണ് കോടതി സമുച്ചയത്തിലെ തിരക്ക് ഏറെയുള്ള കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കാന്‍ തീരുമാനം ആയത്. കോഴിക്കോട് ജില്ലാ കോടതിയിലെ സീനിയര്‍ സൂപ്രണ്ട് ടി.പി മധുസൂദനനാണ് നിപ്പ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചത്. ഇതു കണക്കിലെടുത്ത് കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.

തിരക്കുള്ള കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിട്ടുണ്ടെങ്കിലും കോടതിയുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. ജൂണ്‍ ആറിന് സ്ഥിതി വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ജഡ്ജിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇതിനനുസരിച്ച് തുടര്‍ന്ന് തീരുമാനമെടുക്കുമെന്നും രജിസ്ട്രാര്‍ അറിയിച്ചു. മജിസ്‌ട്രേറ്റ് കോടതികള്‍ക്കും കുടുംബക്കോടതിക്കുമാണ് നിര്‍ദേശം ബാധകമെന്ന് ഹൈക്കോടതിയിലെ സബോര്‍ഡിനേറ്റ് ജുഡിഷ്യറി രജിസ്ട്രാര്‍ കെ. ഹരിപാല്‍ അറിയിച്ചു.