പെണ്‍കുട്ടിക്ക് വേണ്ടി കാവല്‍ നിന്ന കെഎസ്ആര്‍ടിസിക്കും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം

രാത്രി വിജനമായ സ്ഥലത്ത് ബസ് ഇറങ്ങിയ പെണ്‍കുട്ടിക്ക് കൂട്ടായി നിന്ന കെഎസ്ആര്‍ടിസിക്കും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം. രാത്രി ഒന്നരയ്ക്ക് വിജനമായ സ്ഥലത്ത് ഇറങ്ങേണ്ടി വന്ന പെണ്‍കുട്ടിയ്ക്ക് ബസും യാത്രക്കാരും കൂട്ടായി നിലയുറപ്പിച്ചു. പെണ്‍കുട്ടിയുടെ സഹോദരന്‍ വരുന്നത് വരെ ആ ബസും യാത്രക്കാരും അവള്‍ക്ക് വേണ്ടി കാത്തിരുന്നു. പുലര്‍ച്ചെ കൊല്ലം ചവറ ശങ്കരമംഗലത്തെ സ്റ്റോപ്പിലിറങ്ങിയ യാത്രക്കാരിയെ കൂട്ടിക്കൊണ്ടുപോകാന്‍ സഹോദരന്‍ എത്തുന്നതുവരെയാണു കണ്ടക്ടര്‍ പി.ബി. ഷൈജുവും ഡ്രൈവര്‍ കെ. ഗോപകുമാറും മറ്റു യാത്രക്കാരും ഏഴു മിനിട്ടോളം കൂട്ടുനിന്നത്.

ആതിര ജയന്‍ എന്ന പേരിലെഴുതിയ കുറിപ്പ് സമൂഹമാധ്യമത്തില്‍ ഏറെ പങ്കുവയ്ക്കപ്പെട്ടതോടെ, തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ ജീവനക്കാരായ ഷൈജുവിനെയും ഗോപകുമാറിനെയും തേടി അഭിനന്ദനങ്ങളുടെ പ്രവാഹമായി. തിരുവനന്തപുരം ജില്ലാ ട്രാന്‍സ്‌പോര്‍ട് ഓഫിസറും ഉന്നത ഉദ്യോഗസ്ഥരും ഫോണില്‍ അഭിനന്ദനമറിയിച്ചു. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ.തച്ചങ്കരിയും ഇരുവര്‍ക്കും അഭിനന്ദനക്കുറിപ്പ് നല്‍കി. കായംകുളം ഗോവിന്ദമുട്ടം സ്വദേശിയാണു ഷൈജു. ഗോപകുമാര്‍ കിളിമാനൂര്‍ പുളിമാത്ത് സ്വദേശിയാണ്. ഒടുവില്‍ സഹോദരന്‍ എത്തിയ ശേഷമാണ് ബസ് യാത്രതുടര്‍ന്നത്.

എന്നാല്‍ ഈ വിവരം പെണ്‍കുട്ടി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. അതോടെ നന്‍മ വറ്റാത്ത ആ കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും എങ്ങും അഭിന്ദനപ്രവാഹം ഒഴുകിയെത്തി. കോയമ്പത്തൂരില്‍നിന്നു തിരുവനന്തപുരത്തേക്കുള്ള സൂപ്പര്‍ ഫാസ്റ്റ് ബസില്‍ ജോലിസ്ഥലമായ അങ്കമാലി അത്താണിയില്‍നിന്നു രാത്രി 9.30നു ബസില്‍ കയറിയതായിരുന്നു യുവതി. ഇരുചക്രവാഹനത്തിലെത്തേണ്ട സഹോദരന്‍ മഴ കാരണം വൈകിയതിനാലാണ് സ്റ്റോപ്പിലിറങ്ങിയപ്പോള്‍ കാത്തിരിക്കേണ്ടിവന്നത്.