മാലിന്യം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാര്‍ക്കറ്റില്‍ സബ് ജഡ്ജിയുടെ പ്രതിഷേധം

സബ് ജഡ്ജിയും എറണാകുളം ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുമായ എ.എം.ബഷീര്‍ ആണ് മാലിന്യം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാര്‍ക്കറ്റില്‍ പ്രതിഷേധം നടത്തിയത്. മാലിന്യക്കൂമ്പാരത്തിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ മാലിന്യം നീക്കാനുള്ള നടപടികള്‍ നഗരസഭ വേഗത്തില്‍ എടുക്കുകയും ചെയ്തു. എന്നാല്‍, മാലിന്യം പൂര്‍ണമായും നീക്കം ചെയ്ത് സ്ഥലം വൃത്തിയാക്കിയ ശേഷമേ ഇവിടെ നിന്ന് പോകൂ എന്ന് വ്യക്തമാക്കി മാര്‍ക്കറ്റില്‍ തന്നെ തുടരുകയായിരുന്നു സബ് ജഡ്ജി. കൊച്ചി കോര്‍പ്പറേഷന്റെ അലംഭാവമാണ് മാലന്യക്കൂമ്പാരത്തിന് കാരണം.

ദിവസം പത്തു ലോഡെങ്കിലും മാലിന്യം ഇവിടെ നിക്ഷേപിക്കപ്പെടുന്നുണ്ട്. എറണാകുളം നഗരത്തിന്റെ പല ഭാഗത്തും ഈ പ്രശ്‌നമുണ്ട്. എറണാകുളം നഗരത്തില്‍ മാലിന്യം കെട്ടിക്കിടക്കുന്ന 30 സ്ഥലങ്ങള്‍ ലീഗല്‍ സര്‍വീസ് സൊ?സൈറ്റി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു . ജനങ്ങള്‍ പരാതി പറഞ്ഞതിനെ തുടര്‍ന്നാണ് മാര്‍ക്കറ്റിലെത്തിതെന്നും മനുഷ്യര്‍ക്ക് കഴിയാനാകാത്ത അവസ്ഥയാണ് ഇവിടെയുള്ളതെന്നും അദ്ദേഹം പറഞ്ഞു. സമീപവാസികളുടെ പിന്തുണയോടെയാണ് പ്രതിഷേധം നടന്നത്. മാര്‍ക്കറ്റിലെ പ്രതിഷേധം മാലിന്യത്തിന് എതിരായ സമരത്തിന്റെ ആദ്യപടിയാണെന്നും കൃത്യമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ തങ്ങള്‍ കണ്ടെത്തിയ മറ്റു സ്ഥലങ്ങളിലും പ്രതിഷേധം നടത്തുമെന്നും എ.എം.ബഷീര്‍ പറയുന്നു.