അഞ്ചടിച്ച് സൌദിയെ തകര്‍ത്ത് റഷ്യ തുടങ്ങി

സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്ത് റഷ്യ തുടങ്ങി. പകുതി സമയത്ത് മടക്കമില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മുന്നിലായിരുന്നു റഷ്യ. അവസാന രണ്ട് ഗോളുകളും ഇഞ്ചുറി ടൈമിലാണ് സൗദി വഴങ്ങിയത്. റഷ്യ നേടിയ അഞ്ചില്‍ മൂന്ന് ഗോളുകളും പകരക്കാരുടെ വകയായിരുന്നു എന്നതും ശ്രദ്ധേയമാണ്. ഗോള്‍ പൊസഷനില്‍ സൗദിയായിരുന്നു മുന്നിലെങ്കിലും ആക്രമണത്തില്‍ റഷ്യ ബഹുദൂരം മുന്നിലായിരുന്നു.

പന്ത്രണ്ടാം മിനിറ്റില്‍ ഗസിന്‍സ്‌കിയിലൂടെയാണ് റഷ്യ ആദ്യം ലീഡ് നേടിയത്. നാല്‍പത്തിമൂന്നാം മിനിറ്റില്‍ ചെറിഷേവ് മിന്നുന്ന ഒരു ഗോളിലൂടെ ലീഡ് ഉയര്‍ത്തി. പകരക്കാരനായി ഇറങ്ങി ആദ്യ ടച്ചില്‍ തന്നെ ലക്ഷ്യം കാണുകയായിരുന്നു സ്യൂബ. എഴുപത്തിയൊന്നാം മിനിറ്റിലായിരുന്നു സ്യൂബയുടെ ഗോള്‍. ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ ഷെറിഷേവും നാലാം മിനിറ്റില്‍ ഗൊളോവിനും ഗോള്‍ നേടി പട്ടിക തികച്ചു.