വ്യാജ രേഖയുണ്ടാക്കി വായ്പാ തട്ടിപ്പ് ; ഫാ. തോമസ് പീലിയാനിക്കല്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

വ്യാജ രേഖ ചമച്ച് കാര്‍ഷിക വായ്പ തട്ടിയെടുത്ത കേസില്‍ കുട്ടനാട് വികസന സമിതി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍. കുട്ടനാട്ടിലെ പലരുടെയും പേരില്‍ വിവിധ സ്വാശ്രയ സംഘങ്ങളുണ്ടാക്കി വ്യാജ രേഖ ചമച്ച് ആലപ്പുഴയിലെ വിവിധ ബാങ്കുകളില്‍ നിന്ന് കാര്‍ഷിക വായ്പ തട്ടിയെടുത്തെന്നതാണ് കേസിന് ആധാരം. ചോദ്യം ചെയ്യാനാണ് ഫാ.തോമസ് പീലിയാനിക്കലിനെ കസ്റ്റഡിയിലെടുത്തതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. രാമങ്കരിയിലെ കുട്ടനാട് വികസന സമിതിയുടെ ഓഫീസില്‍ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

12 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് വിവിധ പോലീസ് സ്‌റ്റേഷനുകളിലായി അദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ക്രൈംബ്രാഞ്ചിന്റെ ജില്ലാ ഓഫീസില്‍ കൊണ്ടുവന്നതിന് ശേഷം വൈദ്യപരിശോധനയ്ക്കായി അദ്ദേഹത്തെ കൊണ്ടുപോയി. ഇദ്ദേഹത്തെ കൂടാതെ കാവാലം സ്വദേശിയും വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗവുമായ എന്‍സിപി നേതാവ് അഡ്വ.റോജോ ജോസഫ്, കുട്ടനാട് വികസന സമിതി ഓഫീസ് ജീവനക്കാരിയായ ത്രേസ്യാമ്മ എന്നിവരും പ്രതികളാണ്.

ഹൈക്കോടതിയെ സമീപിച്ച് ഫാ.തോമസ് പീലിയാനിക്കല്‍ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. എന്നാല്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളിലും മുന്‍കൂര്‍ ജാമ്യം കിട്ടിയിരുന്നില്ല. അതിനാല്‍ അറസ്റ്റ് നിലനില്‍ക്കുമെന്ന നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.