മൂവായിരം കോടിയുടെ വായ്പാ തട്ടിപ്പില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര മേധാവികള്‍ അറസ്റ്റില്‍

ബാങ്ക് ഓഫ് മഹാരാഷ്ട്ര മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ രവീന്ദ്ര മറാഠേ ഉള്‍പ്പെടെ ആറുപേരെയാണ് തട്ടിപ്പ് കേസില്‍ പുണെ പോലീസ് അറസ്റ്റുചെയ്തത്. രവീന്ദ്ര മറാഠേക്ക് പുറമേ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മുന്‍ മാനേജിങ് ഡയറക്ടര്‍ സുശീല്‍ മഹ്നോട്ട്, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആര്‍.കെ. ഗുപ്ത, സോണല്‍ മാനേജര്‍ നിത്യാനന്ദ ദേശ്പാണ്ഡെ, കുല്‍ക്കര്‍ണിയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സുനില്‍ ഗട്ട്പാന്ദേ, ഡി.എസ്.കെ. ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് രാജീവ് നെവാസ്‌കര്‍ എന്നിവരെയാണ് പുണെ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം അറസ്റ്റുചെയ്തത്. നിക്ഷേപത്തട്ടിപ്പുകേസില്‍ ജയിലില്‍ കഴിയുന്ന ഡി.എസ്. കുല്‍ക്കര്‍ണിയുടെ ഡി.എസ്.കെ. ഗ്രൂപ്പിന് മാനദണ്ഡങ്ങള്‍ മറികടന്ന് വായ്പനല്‍കിയെന്ന കേസിലാണ് മഹാരാഷ്ട്രയിലെ പ്രമുഖ പൊതുമേഖലാ ബാങ്കിന്റെ തലപ്പത്തുള്ളവര്‍ കുരുക്കിലായത്.

പുണെയിലെ പ്രമുഖ വസ്തുവ്യാപാരിയും കെട്ടിടനിര്‍മാതാവുമാണ് ഡി.എസ്. കുല്‍ക്കര്‍ണി. ഇയാളെയും ഭാര്യ ഹേമന്തിയെയും നാലായിരത്തിലേറെ നിക്ഷേപകരില്‍നിന്നായി 1154 കോടി രൂപ തട്ടിയെടുക്കുകയും 2892 കോടിയുടെ വായ്പ വകമാറ്റുകയും ചെയ്‌തെന്ന കേസില്‍ കഴിഞ്ഞ ഫെബ്രുവരി 17-നാണ് അറസ്റ്റുചെയ്തത്. കുല്‍ക്കര്‍ണിയുടെ പല ബന്ധുക്കളും ഈ കേസില്‍ ജയിലിലാണ്. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് കുല്‍ക്കര്‍ണിയുടെ സ്ഥാപനങ്ങള്‍ക്ക് ബാങ്ക് ഓഫ് മഹാരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കാതെ കോടികള്‍ വായ്പനല്‍കി എന്ന് കണ്ടെത്തുന്നത്. കടലാസു കമ്പനികളുണ്ടാക്കിയാണ് കുല്‍ക്കര്‍ണി ബാങ്കില്‍നിന്ന് കോടികള്‍ വായ്പയെടുത്തതെന്ന് പുണെ പോലീസ് കണ്ടെത്തി. ഒരേ കെട്ടിടം തന്നെ ഈടായി കാണിച്ച് പലവട്ടം വായ്പയെടുത്തിരുന്നു.