ഗണേഷ്‌ കുമാര്‍ എം.എല്‍.എയുടെ തല്ല് കേസ് ; എല്ലാം പറഞ്ഞു കോപ്രമൈസ് ആക്കി

ഗണേഷ്‌ കുമാര്‍ എം.എല്‍.എയുടെ തല്ല് കേസ് ഒത്തുതീര്‍പ്പായി. കാറിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് യുവാവിനെ അമ്മയുടെ മുന്നില്‍വച്ച് ഗണേഷ് കുമാര്‍ കയ്യേറ്റം ചെയ്തുവെന്ന പരാതിയാണ് ഒത്തുതീര്‍പ്പായത്. പുനലൂര്‍ എന്‍.എസ്.എസ് ആസ്ഥാനത്തുവച്ച് നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് ഏറെ വിവാദമായ തല്ല് കേസിന് തീര്‍പ്പാവുന്നത്. അഞ്ചല്‍ പോലീസാണ് ഇത് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

അഗസ്ത്യകോട് സ്വദേശികളാണ് അനന്ദകൃഷ്ണനും അമ്മയും. ഒരു മരണവീട്ടില്‍ പോയി വരികയായിരുന്ന എം.എല്‍.എയുടെ വാഹനത്തിന് ഇതേ വീട്ടില്‍ പോയി വരികയായിരുന്ന അനന്ദകൃഷ്ണനും അമ്മയും സഞ്ചരിച്ച വാഹനം സൈഡ് നല്‍കിയില്ല എന്ന് ആരോപിച്ച് മര്‍ദിക്കുകയായിരുന്നുവെന്നാണ് കേസ്. ഗണേഷ് കുമാറിനെതിരേ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന തരത്തിലുള്ള കേസുമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് അടക്കം ഉണ്ടാവുമെന്ന സാഹചര്യം വന്നതോടെയാണ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ധാരണയായത്.

ഗണേഷ് കുമാറിന്റെ അച്ഛനും മുന്‍ മന്ത്രിയുമായ ആര്‍. ബാലകൃഷ്ണപ്പിള്ള, ഗണേഷ് കുമാര്‍ എം.എല്‍.എ, മര്‍ദനമേറ്റ അനന്തകൃഷ്ണന്റെ അമ്മ, എന്‍.എസ്.എസ് നേതാക്കള്‍ അടക്കമുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.