അഭിമന്യു വധം: മൂന്ന് അറസ്റ്റ്; മുഖ്യപ്രതി മുഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ക്കായി ലുക്കൗട്ട് നോട്ടീസ്
കൊച്ചി: മഹാരാജാസിലെ ബിരുദ വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ട കേസില്‍ പോലീസ് മൂന്നുപേരുടെ അറസ്റ്റ് ചെയ്തു. ബിലാല്‍, ഫാറൂഖ്, റിയാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അതേസമയം കേസിലെ മുഖ്യപ്രതി മുഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
മഹാരാജാസ് കോളെജില്‍ പുതുതായി അഡ്മിഷനെടുത്ത വിദ്യാര്‍ഥിയാണ് അറസ്റ്റിലായ ഫാറൂഖ്. ആലുവയിലെ സ്വകാര്യ കോളെജിലെ എം.ബി.എ വിദ്യാര്‍ഥിയാണ് ബിലാല്‍. ഫോര്‍ട്ട്കൊച്ചി സ്വദേശിയായ 37കാരന്‍ റിയാസ് വിദ്യാര്‍ഥിയല്ല. ഇവരടക്കം അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ സംഭവവുമായി ബന്ധമുള്ള പത്തുപേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ സി.ഐ അനന്തലാലിനാണ് കേസിന്റെ അന്വേഷണ ചുമതല. കോളെജിന്റെ പിന്‍മതിലിലെ ചുവരെഴുത്തിനുള്ള അവകാശത്തര്‍ക്കമാണു സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷസ്ഥലത്തിന് എതിര്‍വശത്തുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ സിസിടിവി ക്യാമറയില്‍നിന്ന് അക്രമികളുടെ ദൃശ്യങ്ങള്‍ ലഭിച്ചു. അക്രമികളുടെ കൂട്ടത്തിലുണ്ടായിരുന്ന ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകനും വിദ്യാര്‍ഥിയുമായ വടുതല സ്വദേശി മുഹമ്മദ് ഉള്‍പ്പെടെയുള്ളവരാണ് ഒളിവില്‍ പോയത്.
നവാഗതരെ വരവേല്‍ക്കാന്‍ തങ്ങള്‍ ബുക്ക് ചെയ്ത മതിലില്‍ ക്യാംപസ് ഫ്രണ്ട് ചുവരെഴുതിയെന്നായിരുന്നു എസ്എഫ്‌ഐയുടെ ആരോപണം. ക്യാംപസ് ഫ്രണ്ടിന്റെ ചുവരെഴുത്തിനു മേലെ ‘വര്‍ഗീയത’ എന്നെഴുതി ചേര്‍ത്തതിന്റെ പേരില്‍ തര്‍ക്കമായി. അല്‍പസമയത്തിനകം പുറത്തുനിന്നുള്ള ഇരുപതോളം പേരുമായി ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ മടങ്ങിയെത്തി എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. അഭിമന്യുവിനെ പിന്നില്‍ നിന്നു കുത്തുകയായിരുന്നു. അടുത്തു തന്നെയുള്ള ജനറല്‍ ആശുപത്രയിലെത്തിക്കുമ്പോഴേക്കും രക്തം വാര്‍ന്നു മരിച്ചു.
ഇടുക്കി വട്ടവടയില്‍ തമിഴ് വംശജരായ മനോഹരന്‍-ഭൂപതി ദമ്പതികളുടെ മൂന്നു മക്കളില്‍ ഇളയ ആളാണ് അഭിമന്യു. സംസ്‌കാരം നടത്തി. സഹോദരങ്ങള്‍: ബര്‍ജിത്, കൗസല്യ. വയറ്റില്‍ കുത്തേറ്റ അര്‍ജുന്റെ ആന്തരികാവയവങ്ങള്‍ക്കെല്ലാം പരുക്കുണ്ട്. ആശുപത്രിയിലെത്തിയ ഉടന്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. ഇടതു തുടയില്‍ കുത്തേറ്റ എംഎ ഇക്കണോമിക്‌സ് വിദ്യാര്‍ഥി വിനീത്കുമാര്‍ പ്രാഥമികചികില്‍സയ്ക്കു ശേഷം ആശുപത്രിവിട്ടു.