അഭിമന്യു വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി ; നടന്നത് ഭീകരപ്രവര്‍ത്തനം എന്ന് പോലീസ്

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യു വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണര്‍ എസ് ടി സുരേഷ് കുമാറിനാണ് അന്വേഷണച്ചുമതല നല്‍കിയിട്ടുള്ളത്. നേരത്തെ സെന്‍ട്രല്‍ സി ഐ അനന്ത്ലാല്‍ ആയിരുന്നു കേസ് അന്വേഷിച്ചിരുന്നത്. ഇദ്ദേഹത്തെയാണ് മാറ്റിയത്. അന്വേഷണം കൂടുതല്‍ വിപുലപ്പെടുത്താനാണ് ഉദ്യോഗസ്ഥനെ മാറ്റിയത് എന്ന് പറയപ്പെടുന്നു. അതേസമയം
അഭിമന്യുവിന്റെ കൊലപാതകക്കേസിലെ പ്രതികളുടെമേല്‍ യു.എ.പി.എ. ചുമത്താന്‍ പോലീസ് ആലോചിക്കുന്നത് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് ഉന്നത പോലീസ് കേന്ദ്രങ്ങള്‍ സൂചന നല്‍കി. ഒരു ഏറ്റുമുട്ടലിന്റെയോ പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെയോ ഭാഗമല്ലാതെ നടന്ന കൊല, ഒരു സംഘടന മുന്‍കൂട്ടി എടുത്ത തീരുമാനത്തിന്റെ ഫലമാണെന്ന നിഗമനത്തിലാണ് പോലീസ്.

മഹാരാജാസ് കോളേജ് സംഭവം കൊലക്കുറ്റത്തിനപ്പുറം ഭീകരപ്രവര്‍ത്തനമാണെന്ന് സര്‍ക്കാരും പോലീസും കരുതുന്നു. തുടര്‍നടപടികളുടെ കാര്യത്തില്‍ യാതൊരു ദാക്ഷിണ്യവും വേണ്ട എന്ന നിര്‍ദേശമാണ് ആഭ്യന്തര വകുപ്പില്‍നിന്ന് പോലീസിനു ലഭിച്ചിട്ടുള്ളത്. അഭിമന്യുവിനെ കൊലപ്പെടുത്താന്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു എന്നതിന്റെ തെളിവുകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെയും ധരിപ്പിച്ചതായാണ് സൂചന. തിടുക്കത്തിലുള്ള ശക്തമായ പോലീസ് നടപടികള്‍ക്ക് പിന്നില്‍ രാഷ്ട്രീയ തീരുമാനവുമുണ്ട്. കൃത്യമായ ഗൂഢാലോചനയ്ക്കുശേഷം കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അഭിമന്യുവിനെ ആക്രമിച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

സംസ്ഥാന പോലീസ് മേധാവി നേരിട്ട് കൊച്ചിയിലെത്തി പ്രതികളെ ചോദ്യം ചെയ്തതൊക്കെ രാഷ്ട്രീയ കൊലപാതകത്തിനപ്പുറത്ത് ഈ സംഭവത്തിനു പോലീസ് നല്‍കിയിട്ടുള്ള ഗൗരവം വ്യക്തമാക്കുന്നു.മുഖ്യധാരാ രാഷ്ട്രീയത്തില്‍ സജീവമല്ലാതിരിക്കുകയും പൊതുപ്രശ്‌നങ്ങളില്‍ ഇടപെടല്‍ നടത്തുന്നു എന്നപേരില്‍ കലാപത്തിനു ശ്രമിക്കുകയും ചെയ്യുന്നു എന്ന ആരോപണം എസ്.ഡി.പി.ഐ.യ്ക്കുമേല്‍ പോലീസ് ചുമത്തുന്നുണ്ട്. ഇപ്പോഴത്തെ നടപടികള്‍വഴി നക്‌സല്‍ മോഡല്‍ അടിച്ചമര്‍ത്തലാണ് പോലീസ് ലക്ഷ്യമിടുന്നതും. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം നടന്ന ചില ബഹുജന പ്രക്ഷോഭങ്ങളില്‍ എസ്.ഡി.പി.ഐ. പോലുള്ള സംഘടനകളുടെ പങ്ക് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. മഹാരാജാസ് കോളേജ് സംഭവം ഉപയോഗപ്പെടുത്തി, ഇത്തരം സംഭവങ്ങളിലെ കുറ്റക്കാരെ പിടികൂടണമെന്ന നിര്‍ദേശം ജില്ലാ പോലീസ് മേധാവികള്‍ക്ക് കഴിഞ്ഞദിവസം നല്‍കിയി.