സ്റ്റീല്‍ ഫാക്ട്ടറിയില്‍ വാതകചോര്‍ച്ച ; ആന്ധ്രയില്‍ ആറു തൊഴിലാളികള്‍ മരിച്ചു

ആന്ധ്രയിലെ സ്വകാര്യ സ്റ്റീല്‍ ഫാക്ടറിയില്‍ വിഷവാതക ചോര്‍ച്ചയുണ്ടായി ആറു തൊഴിലാളികള്‍ മരിച്ചു.അനന്ദപുരം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സ്റ്റീല്‍ മില്‍ റോളിങ് യൂണിറ്റിലാണ്ദുരന്തമുണ്ടായത്. ഫാക്ടറിയിലെ ഒരു യൂണിറ്റില്‍ അറ്റകുറ്റപ്പണികള്‍ക്കു ശേഷം നടന്ന പരിശോധനയ്ക്കിടെയാണ് അപകടമുണ്ടായതെന്ന് എസ്.പി ജി അശോക്കുമാര്‍ പറഞ്ഞു. ജില്ലാ മില്ലിലെ റീഹീറ്റിങ് പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്ന അപകടകാരിയായ കാര്‍ബണ്‍ മോണോക്‌സൈഡ്‌ ചോര്‍ന്നാണ് അത്യാഹിതമുണ്ടായത്.

അതീവ ഗുരുതരാവസ്ഥയിലുള്ള ചിലര്‍ ചികിത്സയിലാണ്. സംഭവത്തില്‍ ആന്ധ്ര ഉപമുഖ്യമന്ത്രി എന്‍. ചിന്ന രാജപ്പ അതീവ ദഃുഖം രേഖപ്പെടുത്തി. രണ്ടു പേര്‍ സംഭവ സ്ഥലത്തും നാലുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. അഞ്ചുപേരുടെ നില ഗുരുതരമാണ്. ജെര്‍ഡിയു എന്ന ബ്രസീലിയന്‍ കമ്പനിയുടെ പ്ലാന്റിലാണ് അപകടമുണ്ടായത്. അമേരിക്കയിലേക്ക് സ്റ്റീല്‍ കയറ്റിയക്കുന്ന പ്രധാന കമ്പനികളിലൊന്നാണ് ഇത്. പരിക്കേറ്റവരേക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.