ഹിന്ദു യുവതിയെ കല്യാണം കഴിക്കാന്‍ എത്തിയ മുസ്ലീം യുവാവിനെ കോടതിക്കുള്ളില്‍ വെച്ച് ആള്‍ക്കൂട്ടം മര്‍ദിച്ചു

ലഖ്‌നൗ : ഹിന്ദു യുവതിയുമായി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ എത്തിയ മുസ്‌ലിം യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ കോടതി സമുച്ചയത്തിലാണ് സംഭവം. ഭോപ്പാല്‍ സ്വദേശിയായ സാഹില്‍ എന്ന ഇരുപത്തഞ്ചുകാരനാണ് മര്‍ദനമേറ്റത്.

പ്രീതി സിങ് എന്ന യുവതിയുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാനാണ് സാഹില്‍ കോടതിയിലെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം. കോടതിയിലെത്തിയ സാഹിലും പ്രീതിയും വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ അഭിഭാഷകനുമായി ചര്‍ച്ച ചെയ്യുന്നതിനിടെയാണ് അക്രമിസംഘം സാഹിലിനെ മര്‍ദിച്ചത്.

പരിസരത്തുണ്ടായിരുന്ന പോലീസുകാരാണ് സാഹിലിനെ അക്രമികളില്‍നിന്ന് രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് സാഹിലിനെയും പ്രീതിയെയും സിഹാനി ഗേറ്റ് പോലീസ് സ്‌റ്റേഷനിലെത്തിച്ചു. ഇരുവരും ഒരു ഓഫീസിലാണ് ജോലി ചെയ്യുന്നത്.