വാട്സ് ആപ്പ് ഹര്‍ത്താല്‍ സി ബി ഐ അന്വേഷിക്കുമെന്ന് കേന്ദ്രം

കേരളത്തില്‍ നടന്ന വാട്‌സ് ആപ്പ് ഹര്‍ത്താലിനെ പറ്റി അന്വേഷണം നടത്തുമെന്ന് കേന്ദ്ര ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദ്. വി മുരളീധരന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സോഷ്യല്‍ മീഡിയയില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഭവത്തില്‍ 1595 പേരേയാണ് പൊലീസ് അറസ്റ്റു ചെയ്തത്.385 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ട നടപടികളില്‍ ഇടപെടാന്‍ സര്‍ക്കാരിന് ചില പരിമിതികളുണ്ടെന്നും കേന്ദ്ര സര്‍ക്കാരാണ് ഇതില്‍ ഇടപെടേണ്ടതെന്നും നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

ഹര്‍ത്താലിനും കലാപത്തിനും ആഹ്വാനം ചെയ്ത വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ 16 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം കൂട്ടായി സ്വദേശിയായ പത്താം ക്ലാസുകാരനാണ് ഇയാള്‍. ഹര്‍ത്താലില്‍ മലപ്പുറം ജില്ലയില്‍ മാത്രം അഞ്ഞൂറോളം പേര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. കോഴിക്കോടും അറസ്റ്റിലായവരുടെ ഫോണ്‍ പിടിച്ചെടുത്ത് വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരെ വിളിച്ച് വരുത്തി അന്വേഷണം നടത്തിയിരുന്നു.

വാട്ട്‌സ് ആപ്പ് ഹര്‍ത്താല്‍ സമൂഹമാധ്യമങ്ങളില്‍ കൂടി പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളുടെ ഉദാഹരണമാണെന്ന് രാജ്യസഭയുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് വി. മുരളീധരന്‍ പറഞ്ഞു. ഇതിന് പുറമെ കേംബ്രിഡ്ജ് അനലറ്റിക്ക ഡേറ്റ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട വിഷയവും സിബിഐ അന്വേഷിക്കുമെന്നും മന്ത്രി രാജ്യസഭയെ അറിയിച്ചു.

ജമ്മു കാശ്മീരിലെ കത്വയില്‍ എട്ടുവയസുകാരി പീഡനത്തിനു ഇരയായി കൊല്ലപ്പെട്ടതിനു പ്രതിഷേധമായാണ് കേരളത്തില്‍ വാട്സ് ആപ്പ് വഴി ഹര്‍ത്താല്‍ ആഹ്വാനം ഉണ്ടായത്. സംഭവം സത്യമാണ് എന്ന് കരുതിയ മലബാര്‍ മേഖല ഉള്‍പ്പടെ കലാപ അന്തരീക്ഷം ആയിരുന്നു.