വീണ്ടും ആള്‍ക്കൂട്ട കൊലപാതകം ; ഗുജറാത്തില്‍ ആദിവാസി യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു

ഗുജറാത്തില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. ഗുജറാത്തിലെ ദഹോദ് ജില്ലയിലുള്ള കാളി മഹുദി ഗ്രാമത്തിലാണ് സംഭവം. യുവാക്കള്‍ക്ക് നേരെ നാട്ടുകാര്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മര്‍ദ്ദനമേറ്റ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സമീപ ഗ്രാമമായ ഉന്‍ദാറിലുള്ള അജ്മല്‍ വഹോനിയ എന്ന 22 കാരനാണ് മരിച്ചത്. അംബാലി ഖജുരിയ ഗ്രാമത്തില്‍ നിന്നുള്ള ഭാരു മാതുര്‍ ആണ് പരിക്കേറ്റ് ഗുരുതരാവസ്ഥയിലുള്ളത്. ഇരുവരും ആദിവാസി ഘോത്രത്തില്‍ പെട്ടവരാണ്.

മോഷണം, കൊള്ളയടി, വര്‍ഗീയ ലഹള ഉണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ശിക്ഷ അനുഭവിച്ചതിന് ശേഷം രണ്ട്‌പേരും ദിവസങ്ങള്‍ക്ക് മുമ്പാണ് ജയില്‍ മോചിതരായത്. കൊള്ളക്കാര്‍ എന്ന ആരോപണം ഉന്നയിച്ചാണ് ജനക്കൂട്ടം ഇവരെ ആക്രമിച്ചത്. അതേസമയം മുന്‍വൈരാഗ്യമാണോ കൊലപാതകത്തിന് പിന്നില്‍ എന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. ഇവരെ കൊലപ്പെടുത്തിയവരും ആദിവാസി വിഭാഗത്തില്‍ ഉള്ളവരാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു എങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.