ഗുജറാത്ത് കലാപ കൂട്ടക്കൊല ; അമിത് ഷായുടെ വ്യാജ മൊഴിക്ക് എതിരെ അന്വേഷണസംഘം

ഗുജറാത്ത് കലാപ വേളയില്‍ നരോദ ഗാമില്‍ നടന്ന കൂട്ടക്കൊലക്കേസില്‍ പ്രതിയായ മുന്‍മന്ത്രി മായാ കോഡ്‌നാനിക്ക് അനുകൂലമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ നല്‍കിയ മൊഴി വിശ്വസനീയമല്ലെന്ന് പ്രത്യേകാന്വേഷണസംഘം (എസ്‌ഐടി). കോടതിയിലാണ് എസ്‌ഐടി ഇക്കാര്യം വ്യക്തമാക്കിയത്. അന്നു ഗുജറാത്ത് എംഎല്‍എയായിരുന്ന മായ കോഡ്‌നാനി സംഭവ ദിവസം തനിക്കൊപ്പം നിയമസഭയിലും പിന്നീട് സിവില്‍ ആശുപത്രിയിലും ഉണ്ടായിരുന്നു എന്നാണ് അമിത് ഷാ കോടതിയില്‍ മൊഴി നല്‍കിയത്.

വര്‍ഷങ്ങള്‍ക്കു ശേഷം നല്‍കിയ മൊഴി അവിശ്വസനീയവും അപ്രസ്‌കതവുമാണെന്നും കേസിലെ മറ്റു പ്രതികളൊന്നും മായ കോഡ്‌നാനി ആശുപത്രിയിലുണ്ടായിരുന്നതായി പറഞ്ഞിട്ടില്ലെന്നും വാദത്തിനിടെ പ്രോസിക്യൂട്ടര്‍ ഗൗരങ് വ്യാസ് കോടതിയെ അറിയിക്കുകയായിരുന്നു. ഇക്കാര്യ വീണ്ടും പരിഗണിക്കാമെന്ന് കോടതി പ്രോസിക്യൂട്ടര്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.

സുപ്രീം കോടതി നിയോഗിച്ച പ്രത്യേക സംഘം അന്വേഷിക്കുന്ന ഗുജറാത്ത് കലാപത്തിലെ പ്രധാനപ്പെട്ട ഒന്‍പതു കേസുകളിലൊന്നാണ് നരോദ ഗാം കൂട്ടക്കൊല. 11 മുസ്ലിംകളാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്. കലാപം, കൊലപാതകം, ഗൂഢാലോചന, വധശ്രമം എന്നീ കുറ്റങ്ങളാണ് കോഡ്‌നാനിക്കെതിരെ ചുമത്തിയിട്ടുള്ളത്. നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഗുജറാത്തില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്.