130 കോടിയുടെ ജി.എസ്.ടി തട്ടിപ്പ്; പെരുമ്പാവൂര്‍ സ്വദേശി പിടിയില്‍

സംസ്ഥാനത്ത് 130 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. പെരുമ്പാവൂര്‍ വല്ലം സ്വദേശി നിഷാദാണ് പിടിയിലായിരിക്കുന്നത്. വ്യാജ ബില്ലുണ്ടാക്കിയാണ് നിഷാദ് തട്ടിപ്പ് നടത്തിയിരുന്നത്. ജിഎസ്ടി ഇന്റലിജന്‍സാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്ലൈവുഡും അസംസ്‌കൃത വസ്തുക്കളും കയറ്റി അയ്ക്കുന്നതിന്റെ മറവിലായിരുന്നു തട്ടിപ്പ്. പേരിന് മാത്രം ജിഎസ്ടി രജിസ്‌ട്രേഷനുള്ള കമ്പനികളുടെ മറവില്‍ നടത്തിയ തട്ടിപ്പാണ് ജിഎസ്ടി ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നത്. സാധാരണക്കാരുടെ പാന്‍ നമ്പറുകളും ആധാര്‍ നമ്പറുകളും കൈവശപ്പെടുത്തി അവര്‍ അറിയാതെ ദുരുപയോഗപ്പെടുത്തി വ്യാജ ബില്ലുകള്‍ തയ്യാറാക്കിയായിരുന്നു വെട്ടിപ്പ്.

ഇതുസംബന്ധിച്ച സൂചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹൈദരാബാദ്, ബെംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ഇന്റലിജന്‍സ് വിഭാഗം പരിശോധനകള്‍ നടത്തിയിരുന്നു.
സംസ്ഥാനത്ത് ഇത്തരം സംഭവം റിപ്പോര്‍ട്ട് ചെയുന്നത് ഇതാദ്യമായിട്ടാണ്. നിര്‍ധനരുടെ പേരില്‍ നിരവധി രജിസ്‌ട്രേഷനുകള്‍ തട്ടിപ്പിനായി ഇയാള്‍ ഉണ്ടാക്കിയിരുന്നു. പ്രതി പ്ലൈവുഡ് സംഘടനാ ഭാരാവാഹിയാണ്.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആയിരുന്നത് കൊണ്ട് പരിശോധന സാധ്യമായിരുന്നില്ല. ഇതാണ് തട്ടിപ്പ് നടത്താന്‍ പ്രതിക്ക് സഹായകരമായത്. പിടിയിലായിരിക്കുന്ന നിഷാദ് തട്ടിപ്പ് ആസൂത്രണം ചെയ്ത വ്യക്തിയാണ്. ഇനിയും സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. പെരുമ്പാവൂരില്‍ പ്രവര്‍ത്തിക്കുന്ന നിഷാദിന്റെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ 30 ലക്ഷത്തോളം രൂപയും നിരവധി ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും കണ്ടെത്തി.