മലയാളി മാറില്ല ; ദുരിതാശ്വാസനിധിയിലേയ്ക്ക് അയക്കുന്നവയില്‍ പഴകിയ വസ്ത്രങ്ങളും ഉപയോഗ ശൂന്യമായ വസ്തുക്കളും

വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും കാരണം സര്‍വ്വവും നഷ്ടമായ മലയാളികള്‍ക്ക് ലോകത്തിന്റെ നാനാ ഇടങ്ങളില്‍ നിന്നും സഹായം പ്രവഹിക്കുകയാണ്. ഉടുത്തിരുന്ന തുണി മാത്രമാണ് പലര്‍ക്കും ഇപ്പോള്‍ കൈ മുതല്‍ ഉള്ളത്. അതുകൊണ്ടുതന്നെ അവര്‍ക്ക് ആവശ്യമുള്ള വസ്തുക്കള്‍ ശേഖരിക്കുകയാണ് സാമൂഹ്യപ്രവര്‍ത്തകര്‍.അതുമല്ല സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും വലിയ പിന്തുണ ഭക്ഷണത്തിന്റെ രൂപത്തിലും പണത്തിന്റെ രൂപത്തിലും വസ്ത്രമായും എല്ലാം ദുരിതാശ്വാസകേന്ദ്രത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നയാണ്.

എന്നാല്‍ ഈ അവസരത്തിലും മലയാളികളുടെ തനിസ്വഭാവം പുറത്തു വരുന്ന സംഭവങ്ങളും അരങ്ങേറുകയാണ്. ദുരിത ബാധിതര്‍ക്ക് എന്ന പേരില്‍ പഴയതും ഉപയോഗ ശൂന്യവുമായ വസ്ത്രങ്ങളാണ് ദുരിത്വാശ്വസ കേന്ദ്രങ്ങളിലേക്ക് പലരും അയക്കുന്നത്. ഇത്തരം വസ്ത്രങ്ങള്‍ യാതൊരു കാരണവശാലും ആരും അയക്കേണ്ടതില്ല. ഇവ ഉപയോഗിക്കാന്‍ സാധിക്കില്ല എന്ന് മാത്രമല്ല പലപ്പോളും ദുരിതാശ്വാസ പ്രവര്‍ത്തകരുടെ വിലപ്പെട്ട സമയം ഇവ സോര്‍ട്ട് ചെയ്യാനും ദുരിതാശ്വാസ കേന്ദ്രത്തിലെ സ്ഥലം ഇവ സൂക്ഷിക്കാനും നഷ്ടമാകുന്നുണ്ട്. എന്ന് ആരോഗ്യ ജാഗ്രത എന്ന ഫേസ്ബുക്ക് പേജ് ചൂണ്ടിക്കാട്ടുന്നു.

അതുപോലെ പലപ്പോളും അടിവസ്ത്രങ്ങളുടെ ലഭ്യതക്കുറവ് ഒരു പ്രശനമാകുന്നുണ്ട് എന്നും വസ്ത്രങ്ങള്‍ അയക്കുന്നവര്‍ പുതിയ അടിവസ്ത്രങ്ങള്‍ പ്രത്യേകമായി അവയില്‍ ഉള്‍പ്പെടുത്തുവാന്‍ ശ്രദ്ധിക്കുവാനും അവര്‍ പറയുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും വേണ്ട വിവിധ അളവുകളില്‍ (S,M,L) ഉള്ള അടിവസ്ത്രങ്ങളാണ് വേണ്ടത് എന്നും പേജ് അറിയിക്കുന്നു.