കേരളത്തിലെ പതിനാല് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലെ 14 ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ കേന്ദ്ര സേനയെ ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. പ്രളയത്തില്‍ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ വ്യോമ,നാവിക,കര സേനകളുടെ സഹായം തേടാനും കളക്ടര്‍മാരെ സഹായിക്കാന്‍ സ്പെഷ്യല്‍ ഓഫീസര്‍മാരെ നിയോഗിക്കാനും യോഗം തീരുമാനിച്ചു.

കേരളത്തില്‍ 33 ഡാമുകള്‍ തുറന്നിട്ടുണ്ട്. അതുപോലെ കേരളത്തിലെ 44 നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. കൂടാതെ സംസ്ഥാനത്തെ എല്ലാ ജലസോത്രസുകളും ഇപ്പോള്‍ കരകവിഞ്ഞ അവസ്ഥയിലാണ്. മലപ്പുറം, വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ ഉരുള്‍പ്പൊട്ടല്‍ വ്യാപകമാകുന്നുണ്ട്. പല ജില്ലകളിലും റോഡുകളും പാലങ്ങളും തകര്‍ന്ന സ്ഥിതിയാണ്.

അതേസമയം പരമാവധി സംഭരണ ശേഷിയില്‍ എത്തുന്ന മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും സ്പില്‍വേയിലൂടെ കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്ന ആവശ്യം തമിഴ്‌നാട് തള്ളി. ഇതിനെ തുടര്‍ന്ന്‍ വിഷയത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായി പിണറായി വിജയന്‍ ചര്‍ച്ച നടത്തും.