ഭക്ഷ്യവസ്തുക്കള്‍ പാര്‍ട്ടി ഓഫീസിലെത്തിക്കാന്‍ സി പി എം ശ്രമം; തടയാന്‍ ചെന്ന പോലീസിന് ഭീഷണി; അവസാനം നാട്ടുകാര്‍ ഇടപെട്ടപ്പോള്‍ തടിയൂരി (വീഡിയോ)

വൈപ്പിന്‍ നായരമ്പലത്ത് ദുരിതാശ്വാസ ക്യാമ്പിലേക്ക് വന്ന ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യ സാധനങ്ങളും പാര്‍ട്ടി ഓഫീസിലേക്ക് മാറ്റാന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ ശ്രമം പോലീസ് നോക്കി നില്‍ക്കെ നാട്ടുകാര്‍ തടഞ്ഞു. നായരമ്പലം ഭഗവതീവിലാസം സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. നാലായിരത്തോളം പേര്‍ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലാണ് സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉല്ലാസും സംഘവും പ്രശ്നങ്ങള്‍ ഉണ്ടാക്കിയത്.

ക്യാമ്പിലേക്കെത്തിയ സാധനങ്ങള്‍ പാര്‍ട്ടി ഓഫീസിലേക്ക് മാറ്റാന്‍ ഉല്ലാസും ഒരു സംഘമാളുകളും ശ്രമിച്ചത് പോലീസ് തടഞ്ഞതോടെയാണ് വലിയ തോതിലുള്ള സംഘര്‍ഷാവസ്ഥയുണ്ടായത്. സിപിഎമ്മുകാര്‍ അവര്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുവാന്‍ വേണ്ടിയാണ് വസ്തുക്കള്‍ മാറ്റാന്‍ ശ്രമിച്ചത്. പോലീസ് സ്ഥലത്ത് എത്തിയെങ്കിലും പോലീസിനോട് ഭീഷണിയുടെ സ്വരത്തിലാണ് ഉല്ലാസ് സംസാരിച്ചത്.

ഒരു പോലീസുദ്യോഗസ്ഥന്റെ തലയില്‍ ചാക്കെടുത്ത് വെക്കാന്‍ ഇയാള്‍ ശ്രമിക്കുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ വീഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്ന് പോലീസിനോട് ഇയാള്‍ തട്ടിക്കയറുന്നത് കണ്ട നാട്ടുകാര്‍ ഉല്ലാസിനും പ്രവര്‍ത്തകര്‍ക്കും എതിരെ തിരിഞ്ഞതോടെയാണ് ഇയാള്‍ ബഹളം ഉണ്ടാക്കുന്നത് നിര്‍ത്തിയത്. അവസാനം പോലീസ് ഇടപെട്ട് സംഘര്‍ഷത്തിനു അയവ് വരുത്തുകയായിരുന്നു.

വസ്തുക്കള്‍ പോലീസ് സ്റ്റേഷനിലെത്തിച്ച് വിതരണം ചെയ്യാമെന്ന് പോലീസ് അറിയിച്ചു എങ്കിലും ഉല്ലാസും സംഘവും ഇതിനനുവദിച്ചില്ല. ക്യാമ്പില്‍ കിട്ടിയവ പാര്‍ട്ടി ഓഫീസിലേയ്ക്ക് മാറ്റി പാര്‍ട്ടിയുടെ പേരില്‍ വിതരണം ചെയ്യുവനായിരുന്നു ഇവരുടെ തീരുമാനം എന്ന് ക്യാമ്പില്‍ ഉള്ളവര്‍ പറയുന്നു.