രണ്ടാഴ്ച കൊണ്ട് കേരളം മൊത്തം മാറി

രഞ്ജിത്ത് ആന്റണി

വരയ്ക്ക് കടപ്പാട് -ശിവ

കേരളത്തിലെ ഏതെങ്കിലും ടൗണിലൂടെ ഡ്രൈവ് ചെയ്യണം ഈ വത്യാസം അറിയാന്‍. കാല്‍നടക്കാര്‍ക്ക് വാഹങ്ങള്‍ നിര്‍ത്തി കൊടുക്കുന്നു. ട്രാഫിക് ബ്ലോക്കിലേയ്ക്ക് കുത്തി കേറ്റി ഊരാക്കുടുക്ക് ഉണ്ടാക്കാതെ ക്ഷമയോടെ വെയിറ്റ് ചെയ്യുന്ന വണ്ടികള്‍. ഒരു വേള ഇത് കേരളം തന്നെ ആണൊ എന്ന് സംശയിച്ച് പോകും.

ആള്‍ക്കാര്‍ പരസ്പരം ചിരിച്ചു തുടങ്ങി. ചുമ്മ നടന്ന് പോകുമ്പോള്‍ തല ആട്ടി അഭിവാദ്യം ചെയ്യുന്ന മലയാളികള്‍. പച്ചക്കറി, മീനും വാങ്ങാന്‍ ചെല്ലുമ്പോള്‍ ഊഴം കട് ചെയ്ത് സഞ്ചി കടക്കാരനെ ഏല്‍പ്പിക്കുന്നവരെ ഒന്നും കണ്ടില്ല. ഒരു ചെറിയ മന്ദഹാസവുമായി ക്ഷമയോടെ ഊഴവും പ്രതീക്ഷിച്ച് നില്‍ക്കാന്‍ ആള്‍ക്കാര്‍ പഠിച്ചു.

ഇന്നലെ പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലുള്ള കളക്ഷന്‍ ക്യാമ്പില്‍ പോയിരുന്നു. ജന പ്രളയമാണു. എല്ലാവരും സഹായിക്കാന്‍ സന്ന്ദ്ധരായി വന്നിരിക്കുകയാണു. വളണ്ടിയര്‍മ്മാര്‍ റിലീഫ് സെന്ററിനു മുന്നില്‍ റ്റ്രാഫിക്കും നിയന്ത്രിക്കുന്നു.

തീര്‍ത്തും അപരിചിതരായവര്‍ക്ക് വീട് തുറന്ന് കൊടുത്ത മലയാളികളെയും കണ്ടു. വിദേശത്ത് താമസിച്ച് നാട്ടില്‍ അടച്ചിട്ടിരുന്ന വീട് വെള്ളപ്പൊക്ക ദുരിതത്തില്‍ പെട്ട കുറേ പേര്‍ക്ക് തുറന്നു കൊടുത്തതും കണ്ടു. നാലു ദിവസം കഴിഞ്ഞു അവര്‍ ഇറങ്ങി പോയപ്പോള്‍ വീട് അടിച്ച് വൃത്തിയാക്കി കൊടുത്ത് ഇറങ്ങി പോയതും നമ്മള്‍ കണ്ടു.

ഈ മാറ്റം താത്കാലികമാകാതിരുന്നാല്‍ മതി. ഈ ഒരു മനസ്ഥിഥിയോടാണെങ്കില്‍ നമ്മള്‍ ഈ പ്രതിസന്ധി പുഷ്പം പോലെ മറികിടക്കും.

#WeShallOverCome #OurFinestHour #KeralaFlood2018 #FloodRelief