പ്രളയത്തിനിടയിലും ഓണക്കാലത്ത് മലയാളികള്‍ കുടിച്ചുതീര്‍ത്തത് 516 കോടി രൂപയുടെ മദ്യം

നാട് വെള്ളത്തില്‍ മുങ്ങി എങ്കിലും ഓണക്കാലത്തെ വെള്ളംകുടി മലയാളികള്‍ മറന്നില്ല. കഴിഞ്ഞ വര്‍ഷത്തെ കളക്ഷന്‍ റിക്കോര്‍ഡ് തകര്‍ക്കാന്‍ കഴിഞ്ഞില്ല എങ്കിലും ഓണക്കാലത്ത് 516 കോടി രൂപയുടെ മദ്യം മലയാളി കുടിച്ചു തീര്‍ത്തു. ഓണം സീസണിലെ 10 ദിവസത്തെ കണക്കാണിത്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 17 കോടി രൂപയുടെ കുറവാണ് ബിവറേജസ് കോര്‍പ്പറേഷന് വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം തിരുവോണത്തിനുള്‍പ്പെടെ 533 കോടി രൂപയുടെ മദ്യമാണ് ബിവറേജസ് കോര്‍പ്പറേഷന്‍ വിറ്റിരുന്നത്.

പ്രളയത്തെത്തുടര്‍ന്ന് ആകെയുള്ള 270 ബിവറേജസ് ഔട്ട്ലെറ്റുകളില്‍ 60 എണ്ണം അടച്ചിട്ടിരുന്നു. തിരുവോണത്തിന് ബെവ്കോ ഷോപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ഓണം സീസണില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് ഇരിങ്ങാലക്കുടയിലാണ്. 1.22 കോടി രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്.

അതേസമയം പ്രളയത്തില്‍ അടച്ചിട്ട 60ല്‍ 15 ഔട്ട്ലെറ്റുകള്‍ ഇനിയും തുറക്കാനുണ്ടെന്നും കോര്‍പ്പറേഷന്‍ അറിയിച്ചു. ഉത്രാടത്തിന് 88 കോടി രൂപയുടെയും അവിട്ടത്തിന് 59 കോടി രൂപയുടെയും മദ്യം ബിവറേജസ് ഔട്ട്ലെറ്റുകള്‍ വഴി വിറ്റെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.