സര്‍ക്കാരിന് ആശ്വസിക്കാം ; ജിഡിപിയില്‍ രാജ്യത്തിന് വമ്പന്‍ കുതിപ്പ്

ജിഎസ്ടി നടപ്പിലാക്കിയതും, നോട്ട് നിരോധനവും ഏല്‍പ്പിച്ച തിരിച്ചടിയില്‍ നിന്നും ഇന്ത്യന്‍ സാമ്പത്തിക മേഖല അതിവേഗം കരകയറുന്നു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. തകര്‍ച്ച നേരിട്ടിരുന്ന രാജ്യത്തിന്റെ അഭ്യന്തര വളര്‍ച്ച നിരക്ക് 8.2 ശതമാനമായി ഉയര്‍ന്നു. മൂന്ന് വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടിയ നിരക്കിലാണ് 2018 ഏപ്രില്‍ മുതല്‍ ജൂണ്‍മാസം വരെയുള്ള പാദത്തിലെ ജിഡിപി എത്തി നില്‍ക്കുന്നത്.

കാര്‍ഷിക വളര്‍ച്ച നിരക്ക് 5.3 ശതമാനമാണ് 2018 ലെ ആദ്യപാദത്തില്‍. ഇതേ സമയം രാജ്യത്തിലെ ഉത്പാദന നിരക്കില്‍ വന്‍ വളര്‍ച്ചയാണ് പുതിയ കണക്കുകള്‍ കാണിക്കുന്നത്. ഉല്‍പ്പാദന മേഖല, വൈദ്യുതി, നാച്വുറല്‍ ഗ്യാസ്, ജലവിതരണം, നിര്‍മ്മാണമേഖല എന്നിവയില്‍ ഏഴ് ശതമാനത്തിന് മുകളില്‍ വളര്‍ച്ച രേഖപ്പെടുത്തിയതാണ് രാജ്യത്തിന്റെ രണ്ടാം പാദ വളര്‍ച്ച എട്ടിന് മുകളിലേക്ക് എത്താന്‍ സഹായിച്ചത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ പാദ വളര്‍ച്ച നിരക്കുകളില്‍ ഏറ്റവും ഉയര്‍ന്ന ജിഡിപി നിരക്കാണ് ജൂണില്‍ അവസാനിച്ച പാദത്തില്‍ ഇന്ത്യ കൈവരിച്ചത്. 2016 ലെ ജനുവരി- മാര്‍ച്ച് പാദത്തില്‍ രേഖപ്പെടുത്തിയ 9.2 ശതമാനമെന്നതിന് ശേഷമുളള ഉയര്‍ന്ന നിരക്കാണ് ഇപ്പോള്‍ ഉള്ളത്.