ഇന്ധന വില വര്‍ധിക്കാന്‍ കാരണം അമേരിക്ക എന്ന് പെട്രോളിയം മന്ത്രി

ഭുവനേശ്വര്‍ : കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില വര്‍ധിക്കുന്നതിന്റെ കാരണം അമേരിക്കയുടെ ഒറ്റപ്പെട്ട നയങ്ങളാണെന്ന വാദവുമായി രംഗത്ത് വന്നിരിക്കുന്നത്. അതേസമയം വര്‍ധിച്ച് വരുന്ന പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ കേന്ദ്ര സര്‍ക്കാരിന് ഉത്കണ്ഠയുണ്ടെന്നും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.

അമേരിക്കയുടെ ഒറ്റപ്പെട്ട നയങ്ങള്‍ കാരണം യുഎസ് ഡോളറുമായുള്ള താരതമ്യത്തില്‍ ലോകത്താകമാനമുള്ള കറന്‍സികളുടെ മൂല്യം ഇടിഞ്ഞിരിക്കുകയാണ്. രൂപയെയും അത് സാരമായി ബാധിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഇന്ധന വില അസാധാരണമായി വര്‍ധിക്കുകയാണ്. എണ്ണവില വര്‍ധന, രൂപയുടെ വിലയിടിവ് എന്നീ രണ്ട് ഘടകങ്ങള്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ പുറത്തുനിന്നു ബാധിക്കുന്നവയാണെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് തുടര്‍ച്ചയായ എട്ടാം ദിവസമാണ് ഇന്ധനവില വര്‍ധിക്കുന്നത്. കേരളത്തില്‍ ശനിയാഴ്ച പെട്രോളിന് വില 82 രൂപ കടന്നു. സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വിലയിലും വര്‍ധനവുണ്ടായി. ഗാര്‍ഹിക സിലിണ്ടറിന് 30 രൂപ കൂടി 812.50 രൂപയും വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 47 രൂപ കൂടി 1410.50 രൂപയുമായി.

ഇന്ധന വില വന്‍ തോതില്‍ വര്‍ധിച്ചതോടെ കേന്ദ്ര സര്‍ക്കാരിനെതിരെ ജനരോഷം ശക്തമാണ്. വില കുറയ്ക്കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തിലെത്തിയ ശേഷം വലിയ വില വര്‍ധനയുണ്ടാവുന്നതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം. നേരത്തെ, കര്‍ണാടക തെരഞ്ഞെടുപ്പിന് മുമ്പുള്ള ദിവസങ്ങളില്‍ ഇന്ധന വില വര്‍ധിക്കാതെ പിടിച്ചു നിര്‍ത്താന്‍ കേന്ദ്രത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍, കര്‍ണാടക തെരഞ്ഞെടുപ്പും വിധി പ്രഖ്യാപിക്കലുമെല്ലാം കഴിഞ്ഞതോടെ ഇന്ധന വില വീണ്ടും വര്‍ധിക്കുകയായിരുന്നു.