മാപ്പു പറയാന്‍ തയ്യാറല്ല എന്ന് പി സി ജോര്‍ജ്ജ് ; സമരം നടത്താതെ കന്യാസ്ത്രീകള്‍ കേസിന് പോകണം

ചില അപഥ സഞ്ചാരിണികള്‍ സ്ത്രീസുരക്ഷാ നിയമം മുതലെടുക്കുന്നുവെന്നും കന്യാസ്ത്രീകള്‍ ഹൈക്കോടതിക്ക് മുന്‍പില്‍ സമരം നടത്താതെ ഒരു ഹര്‍ജി കൂടി നല്‍കണമെന്നും പൂഞ്ഞാര്‍ എം എല്‍ എ പി.സി.ജോര്‍ജ് .

ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ബന്ധുക്കള്‍ കോടനാട് വലിയ വീടും ഷോപ്പിംഗ് കോംപ്ലക്‌സും വച്ചത് വെറും മൂന്ന് കൊല്ലം കൊണ്ടാണ്. ബിഷപ്പിനെതിരായ പരാതിയില്‍ കന്യാസ്ത്രീയ്ക്ക് വേണ്ടി സമരത്തിനിറങ്ങിയ കന്യാസ്ത്രീകള്‍ സഭയില്‍ നിന്നും വേറിട്ടു നില്‍ക്കുന്നുവരാണെന്നും പി.സി.ജോര്‍ജ് ആരോപിച്ചു.

പി.സി.ജോര്‍ജിനെതിരെയുള്ള ദേശീയ വനിതാ കമ്മീഷന്റെ വിമര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് വനിതാ കമ്മീഷന്‍ തന്റെ മൂക്ക് ചെത്തുമോയെന്നായിരുന്നു പിസിയുടെ മറുപടി. പീഡനപരാതിയില്‍ കൃത്യമായി തെളിവില്ലാതെ പി.കെ.ശശി എംഎല്‍എയ്‌ക്കെതിരെ കേസെടുക്കരുതെന്നും നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഇരയാണെന്നും പിസി ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സ്ത്രീസുരക്ഷാ നിയമം വ്യാപകമായി ദുരുപയോഗിക്കപ്പെടുകയാണെന്ന് ആരോപിച്ച പി സി തനിക്കെതിരെ കേസ്സെടുക്കാന്‍ ആര്‍ക്കും കഴിയില്ല. മാന്യമല്ലാത്ത ഒരു പരമര്‍ശവും താന്‍ നടത്തിയിട്ടില്ല. അതിനാല്‍ അത് പിന്‍വലിക്കാനോ മാപ്പ് പറയാനോ തയ്യാറല്ലെന്നും വ്യക്തമാക്കി.