ഇന്ധന നികുതി കുറയ്ക്കില്ല എന്ന് കേന്ദ്രസര്‍ക്കാര്‍ ; രണ്ട് രൂപ കുറച്ചാൽ 30000 കോടി നഷ്ടം

ഇന്ധന വില പിടിച്ചു നിര്‍ത്താന്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കണമെന്ന നിര്‍ദ്ദേശം കേന്ദ്ര ധനമന്ത്രാലയം തള്ളി. രണ്ട് രൂപ കുറച്ചാല്‍ 30000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് മന്ത്രാലയം നല്‍കുന്ന വിശദീകരണം. വേണമെങ്കില്‍ സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാനാണ് കേന്ദ്ര നല്‍കുന്ന നിര്‍ദ്ദേശം.

ഇന്നലെ ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കണം എന്നതായിരുന്നു മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ നിര്‍ദ്ദേശം. പെട്രോളിന് 19 രൂപ 48 പൈസയും ഡീസലിന് 15 രൂപ മുപ്പത്തി മൂന്ന് പൈസയുമാണ് എക്‌സൈസ് തീരുവ.

രണ്ട് രൂപ കുറയ്ക്കണം എന്ന ശുപാര്‍ശ നാളത്തെ മന്ത്രിസഭാ യോഗത്തില്‍ എത്തുമെന്ന അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ രണ്ടു രൂപ കുറച്ചാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള 30,000 കോടി രൂപ കുറയുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ആറ് ശതമാനം മുതല്‍ 39 ശതമാനം വരെയാണ് സംസ്ഥാനങ്ങള്‍ ചുമത്തുന്ന നികുതി. ആന്ധ്രയും രാജസ്ഥാനും നികുതി കുറച്ചു. പഞ്ചാബ് നികുതി മരവിപ്പിക്കാന്‍ ആലോചിക്കുകയാണ്.

എന്നാല്‍ കേന്ദ്രം കള്ളക്കണക്കു പറയുന്നു എന്നാണ് കോണ്‍ഗ്രസ് ആരോപണം. അധിക നികുതി പിന്‍വലിച്ചാല്‍ തന്നെ 15 രൂപ പെട്രോളിനും ഡീസലിനും കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിനു കഴിയുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു.

ബിജെപിയുടെ ഭരണകാലത്ത് 13 ശതമാനം മാത്രമാണ് വര്‍ദ്ധനയെന്ന് പാര്‍ട്ടി അവകാശപ്പെടുന്നു. യുപിഎ കാലത്ത് 75 ശതമാനം വില കൂട്ടിയെന്നാണ് ആരോപണം. ധനമന്ത്രാലയം കര്‍ശന നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തില്‍ നാളത്തെ മന്ത്രിസഭാ യോഗത്തില്‍ ഇന്ധനവില ചര്‍ച്ച ചെയ്യില്ല. അതുപോലെ തെരുവിലെ സമരത്തിനു കീഴടങ്ങിലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.