കൈരളി നികേതന്‍ മലയാളം സ്‌കൂള്‍ തുറന്നു: സെപ്തംബര്‍ 29 വരെ പ്രവേശനാനുമതിയ്ക്ക് അപേക്ഷകള്‍ നല്‍കാം

വിയന്ന: വിയന്നയിലെ മലയാളി കുരുന്നുകളുടെ പാഠശാലയായ കൈരളി നികേതന്‍ മലയാളം സ്‌കൂളില്‍ പുതിയ അധ്യയനവര്‍ഷം ആരംഭിച്ചു. വിയന്നയിലെ മലയാളി കത്തോലിക്കാ സമൂഹത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ സെപ്തംബര്‍ 29 വരെ അഡ്മിഷന്‍ ലഭിക്കാന്‍ അപേക്ഷകള്‍ നല്‍കാന്‍ അവരസരം ഉണ്ടായിരിക്കും.

വിയന്നയിലെ ഒന്നാമത്തെ ജില്ലയിലുള്ള എബെന്‍ഡോര്‍ഫര്‍സ്ട്രാസെ 8ല്‍ (നിയമസഭാ മന്ദിരത്തോട് ചേര്‍ന്നുള്ള) സ്‌കൂള്‍ എല്ലാ ശനി ആഴ്ച ദിവസങ്ങളിലും ഉച്ചയ്ക്ക് 1 മണി മുതല്‍ വൈകിട്ട് 6 വരെ പ്രവര്‍ത്തിക്കും. മലയാളം, ഡാന്‍സ്, ചിത്രചന, ഹിന്ദി, സംഗീതം തുടങ്ങിയ വിഷയങ്ങളില്‍ കുട്ടികളുടെ ലഭ്യത അനുസരിച്ചു ക്‌ളാസുകള്‍ ഉണ്ടായിരിക്കും. ഹിന്ദി അദ്ധ്യാപികയായി ഫിലോമിന നിലവൂരും, മോഡേണ്‍ ഡാന്‍സിന് വേണ്ടി നമിത കൂട്ടുംമ്മേലും, സ്‌നേഹയും അധ്യാപകരുടെ ടീമിലെത്തും.

സ്‌കൂളില്‍ ചേര്‍ത്ത് കുട്ടികളെ മലയാളം പഠിപ്പിക്കാനും അവരുടെ കലാപരമായ കഴിവുകളെ വികസിപ്പിക്കാനും താല്‍പര്യമുള്ളവര്‍ സെപ്തംബര്‍ 28ന് മുമ്പായി പൂരിപ്പിച്ച അപേക്ഷ ഫോറം സ്‌കൂള്‍ ഭാരവാഹികളെ ഏല്‍പ്പിക്കുകയോ, അന്നേദിവസം പൂരിപ്പിച്ച അപേക്ഷയുമായി നേരിട്ട് സ്‌കൂളില്‍ വന്നു കുട്ടികളെ ചേര്‍ക്കുകയോ ചെയ്യണമെന്നു സ്‌കൂള്‍ ഡയറക്ടര്‍ ജോഷിമോന്‍ എറണാകേരില്‍ അറിയിച്ചു. എം.സി.സി വിയന്നയുടെ വെബ്സൈറ്റില്‍ നിന്നും അപേക്ഷ ഫോറവും, സ്‌കൂള്‍ കലണ്ടറും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.