മുസ്ലീം വിശ്വാസത്തില്‍ ആരാധാനാലയങ്ങള്‍ അവിഭാജ്യ ഘടകമല്ല എന്ന് സുപ്രീംകോടതി

ഇസ്ലാമിക വിശ്വാസത്തില്‍ ആരാധാനാലയങ്ങള്‍ അവിഭാജ്യഘടകമല്ലെന്ന 1994ലെ വിധി പുനഃപരിശോധിക്കില്ല എന്ന് സുപ്രീം കോടതി. ഇസ്മായില്‍ ഫറൂഖി കേസില്‍ പുറപ്പെടുവിച്ച വിധി ഏഴംഗ വിശാല ബെഞ്ചിന് വിടണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളി.

ജസ്റ്റിസ് ദീപക് മിശ്രയും അശോക് ഭൂഷണും ചേര്‍ന്നാണ് വിധി പുറപ്പെടുവിച്ചത്. എന്നാല്‍ ബെഞ്ചിലെ മൂന്നാമത്തെ അംഗമായ ജസ്റ്റിസ് അബ്ദുള്‍ നസീര്‍ ഇതിനോട് വിയോജിച്ചു. വിധി ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിടണമെന്നാണ് അദ്ദേഹത്തിന്റെ വിധിയില്‍ പറയുന്നത്.

അയോധ്യ ഭൂമിതര്‍ക്ക കേസില്‍ ഫറൂഖി കേസിന്റെ വിധി പ്രസക്തമല്ലെന്നാണ് സുപ്രീം കോടതിയുടെ കണ്ടെത്തല്‍. അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കണമെന്ന 2010ലെ അലഹാബാദ് ഹൈക്കോടതി വിധി ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

അയോധ്യയിലെ തര്‍ക്കഭൂമി പ്രത്യേക ഓര്‍ഡിനന്‍സിലൂടെ ഏറ്റെടുത്ത കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് 1993ല്‍ ഇസ്മായില്‍ ഫറൂഖി കോടതിയെ സമീപിച്ചത്.

ഇസ്ലാമിക വിശ്വാസത്തില്‍ നമസ്‌കാരം പ്രധാനമാണെങ്കിലും അതില്‍ മോസ്‌കെന്നത് പ്രധാനമല്ലെന്നായിരുന്നു അന്നത്തെ വിധി. തര്‍ക്കഭൂമി ഏറ്റെടുത്ത കേന്ദ്രസര്‍ക്കാര്‍ തീരുമാനം അന്ന് കോടതി അംഗീകരിക്കുകയായിരുന്നു.

ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യത്തിന് എതിരാണ് കോടതി വിധിയെന്ന് ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധന ആവശ്യപ്പെട്ട് ഇസ്ലാമിക സംഘടനകള്‍ കോടതിയിലെ സമീപിച്ചത്. അയോധ്യഭൂമി കേസ് ഇതേ ബെഞ്ച് പരിഗണിക്കും. ഏതൊരു ഭൂമി തര്‍ക്കത്തെയും പോലെ കേസ് പരിഗണിക്കുമെന്നാണ് ഇന്ന് ഇക്കാര്യത്തില്‍ കോടതി വ്യക്തമാക്കിയിരിക്കുന്നത്.