ബലാല്‍സംഗം ; പരാതിക്കാരി മൊഴിമാറ്റിയാല്‍ ഇനി ശിക്ഷ ലഭിക്കും

ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് അനുകൂലമായി മൊഴി മാറ്റുന്ന പരാതിക്കാരിയെയും ശിക്ഷിക്കാമെന്ന് സുപ്രീം കോടതി. പരാതിക്കാരി മൊഴി മാറ്റിയാലും മെഡിക്കല്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള മറ്റ് തെളിവുകള്‍ അടിസ്ഥാനമാക്കി പ്രതികളെ ശിക്ഷിക്കണമെന്നും കോടതി ഉത്തരവിട്ടു. ബലാത്സംഗക്കേസുകളില്‍ നിര്‍ണായക സ്വാധീനമുണ്ടാക്കുന്നതാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

പരാതിക്കാരി മൊഴിമാറ്റിയാലും കേസ് അവസാനിപ്പിക്കരുത്. ക്രിമിനല്‍ വിചാരണകള്‍ സത്യം തേടിയുള്ള അന്വേഷണമാണെന്നും കോടതി നിരീക്ഷിച്ചു. മൊഴിമാറ്റി അതീവ ഗൗരവതരമായ കേസുകളെ അട്ടിമറിക്കുന്നത് കോടതിക്ക് നോക്കിനില്‍ക്കാനാവില്ല. സത്യം പുറത്ത് കൊണ്ടുവരാന്‍ എല്ലാ പരിശ്രമങ്ങളും വേണമെന്നും ബെഞ്ച് പറഞ്ഞു. ബലാത്സംഗക്കേസിലെ പരാതിക്കാരി മൊഴിമാറ്റിയിട്ടും പ്രതിയെ ശിക്ഷിച്ച ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.