നേരിട്ട ലൈംഗികാതിക്രമങ്ങള്‍ തുറന്ന് പറഞ്ഞ് പ്രമുഖ ഗായിക

ചെന്നൈ : ചെറു പ്രായം മുതല്‍ തനിക്ക് നേരിട്ട പീഡനാനുഭവങ്ങള്‍ തുറന്നു പറഞ്ഞു പ്രമുഖ ഗായിക ചിന്മയി. ഒന്‍പതു വയസുള്ള സമയം ഒരു ഡോക്യുമെന്ററിക്ക് വേണ്ടിയുള്ള ശബ്ദലേഖനത്തിന്റെ തിരക്കിലായിരുന്നു എന്റെ അമ്മ. ആരോ എന്റെ സ്വകാര്യ ഭാഗങ്ങളില്‍ പിടിക്കുന്നത് പോലെ തോന്നി. ഞാന്‍ ഞെട്ടിയുണര്‍ന്ന് ഈ അങ്കിള്‍ ചീത്തയാണെന്ന് അമ്മയോട് പറഞ്ഞു. സാന്തോം കമ്മ്യൂണിക്കേഷന്‍സില്‍ വെച്ചായിരുന്നു ഇത് ചിന്മയി പറയുന്നു.

അതുപോലെ സമൂഹത്തില്‍ വളരെ വലിയ സ്ഥാനമുള്ള പ്രായമായ ഒരാളില്‍ നിന്നും അപ്രതീക്ഷിതമായൊരു ദുരനുഭവം തനിക്കുണ്ടായി. അയാളെന്നെ ഓഫീസിലേക്ക് വിളിപ്പിച്ചു. എനിക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. ഓഫീസിലെത്തിയപ്പോള്‍ അയാളെന്നെ പുറകില്‍ നിന്നും കെട്ടിപ്പിടിച്ചു. ഈ ദുരനുഭവം പലരോടും പറഞ്ഞെങ്കിലും എന്നെ നിശബ്ദയാക്കുകയാണ് അവര്‍ ചെയ്തത്. ഇതാണ് എന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചതെന്ന് ചിന്മയി.

സൈബര്‍ ആക്രമണത്തിനെതിരെ പരാതി നല്‍കാനെത്തിയപ്പോഴും തനിക്ക് നീതി ലഭിച്ചില്ലെന്ന് ഗായിക പറയുന്നു. കേസ് നടപടികളൊന്നുമുണ്ടായില്ല. പകരം സമൂഹ മാധ്യമങ്ങളിലൂടെ ചീത്ത വിളി തുടര്‍ന്നുവെന്നും ചിന്മയി വെളിപ്പെടുത്തുന്നു.