അഡ്വ. വിജയ ഭാനുവിന്റെ ശ്രമത്തില്‍ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം

കൊച്ചി: കന്യാസ്ത്രീയെ പീഢിപ്പിച്ച കേസില്‍ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈകോടതിയുടെ ജാമ്യം. അഡ്വ. വിജയ ഭാനുവിന്റെ നേതൃത്വത്തിലുള്ള വക്കില്‍ സംഘമാണ് ജാമ്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചത്. അന്വേഷണം ഏറെക്കുറെ അന്തിമഘട്ടത്തിലായതും സെപ്തംബര്‍ 21 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നതും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

അതേസമയം കേരളത്തില്‍ പ്രവേശിക്കരുതെന്നതടക്കം കര്‍ശനമായ ഉപാധികളോടെയാണ് സിംഗിള്‍ബെഞ്ച് ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപയുടെ സ്വന്തവും സമാന തുകക്കുള്ള മറ്റ് രണ്ട് പേരുടേയും ജാമ്യ ബോണ്ട് കെട്ടിവെക്കണം, രണ്ട് മാസം വരെ രണ്ടാഴ്ചയിലൊരിക്കല്‍ ശനിയാഴ്ച രാവിലെ 10നും ഉച്ചക്ക് ഒന്നിനും ഇടക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവണം, സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകള്‍ നശിപ്പിക്കാനോ മുതിരരുത്, ഇരയായ കന്യാസ്ത്രീയും കുടുംബവുമായി ബന്ധപ്പെടരുത്, പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണം തുടങ്ങിയവയാണ് മറ്റ് ഉപാധികള്‍. കേസിന്റെ ആവശ്യത്തിനല്ലാതെ കേരളത്തിലേക്ക് വരണമെങ്കില്‍ ബന്ധപ്പെട്ട കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും വ്യവ്‌സ്ഥ വെച്ചിട്ടുണ്ട്.

നേരത്തെ ബിഷപ്പ് നല്‍കിയ ജാമ്യ ഹരജി കോടതി തള്ളിയിരുന്നു. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും അഞ്ച് കന്യസ്ത്രീകളുടെ സാക്ഷി മൊഴികള്‍ രേഖപ്പെടുത്താനുമുണ്ടെന്ന സര്‍ക്കാര്‍ വാദം പരിഗണിച്ചായിരുന്നു അന്ന് ജാമ്യം നിഷേധിച്ചത്. പുതിയ ഹര്‍ജി പരിഗണിക്കവേ ഇനിയും രണ്ടു പേരുടെ മൊഴി കൂടി രേഖപ്പെടുത്താനുണ്ടെന്ന് പ്രോസിക്യുഷന്‍ അറിയിച്ചു.

ബിഷപ്പിനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്‌തെങ്കിലും അന്വേഷണം ഇപ്പോഴും തുടരുകയാണ്. ഈ ഘട്ടത്തില്‍ ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജാമ്യം നല്‍കരുതെന്നും ആവശ്യപ്പെട്ടിരുന്നു. ജാമ്യം അനുവദിച്ചാല്‍ പ്രതി വിദേശത്തേക്ക് രക്ഷപ്പെടുമെന്ന ആശങ്ക പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല, അന്വേഷണം അന്തിമ ഘട്ടത്തിലുമാണ്. തുടര്‍ന്നാണ് സാക്ഷികളെ സ്വാധീനിക്കാതിരിക്കാനുള്ള കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിക്കുന്നതായി കോടതി വ്യക്തമാക്കിയത്.

കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ 13 തവണ ബിഷപ്പ് പീഢിപ്പിച്ചെന്നാണ് കേസ്. സെപ്തംബര്‍ 21നാണ് ബിഷപ്പ് അറസ്റ്റിലാവുന്നത്. നേരത്തെ ഈ കേസില്‍ നല്‍കിയ ജാമ്യ ഹര്‍ജി ഒക്ടോബര്‍ മൂന്നിനാണ് കോടതി തള്ളിയത്.