പ്രോസിക്ക്യൂഷന് തിരിച്ചടി ; വിദേശയാത്രയ്ക്ക് ദിലീപിന് കോടതിയുടെ അനുമതി

നടന്‍ ദിലീപിന് വിദേശയാത്രയ്ക്ക് കോടതി അനുമതി. എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് താരത്തിന് സിനിമാ ചിത്രീകരണത്തിനായി വിദേശത്ത് പേകാന്‍ അനുമതി നല്‍കിയത്. ഈ മാസം 15 മുതല്‍ ജനുവരി അഞ്ചു വരെ ബാങ്കോക്കിലേക്കു പോകാനാണ് അനുവാദം ചോദിച്ചത്. പ്രൊഫസര്‍ ഡിങ്കന്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിനാണ് യാത്ര.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രതിപട്ടികയില്‍ ഉള്ള വ്യക്തിയാണ് ദിലീപ്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് ഒരു വര്‍ഷമായിട്ടും ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. ദിലീപ് അടക്കമുള്ള മുഖ്യപ്രതികള്‍ നിരന്തര ഹര്‍ജികളുമായി നടപടികള്‍ തടസ്സപ്പെടുത്തുകയാണെന്നും ഇത് ആസൂത്രിതമായ നീക്കമാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസിലെ പ്രധാന സാക്ഷികളില്‍ പലരും സിനിമാരംഗത്ത് നിന്ന് തന്നെയുള്ളവരാണ്.

ചിത്രീകരണത്തിന്റെ പേരില്‍ നടത്തുന്ന ഇത്തരം യാത്രകള്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഈ വാദം തള്ളിയാണ് ദിലീപിന് കോടതി അനുമതി നല്‍കിയിരിക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവാണ് പ്രൊഫസര്‍ ഡിങ്കന്‍ സംവിധാനം ചെയ്യുന്നത്. റാഫിയുടേതാണ് തിരക്കഥ.