ശബരിമലയിലെ നിരോധനാജ്ഞ നാല് ദിവസത്തേക്ക് നീട്ടി

ശബരിമലയിലും പരിസര പ്രദേശങ്ങളിലും പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഈ മാസം 26 വരെ നീട്ടി. പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹ് ആണ് നിരോധനാജ്ഞ നീട്ടി ഉത്തരവിറക്കിയത്. മകരവിളക്ക് വരെ നിരോധനാജ്ഞ നീട്ടണമെന്ന് ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവടങ്ങളില്‍ ഈ മാസം 26 വരെ നിരോധനാജ്ഞ തുടരും.

ജില്ലാ പൊലീസ് സൂപ്രണ്ടിന്റെയും വിവിധ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാരുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട ജില്ലാ കല്കടര്‍ പിബി നൂഹ് നിരോധനാജ്ഞ നീട്ടിയത്. എന്നാല്‍ ഭക്തര്‍ സംഘമായി എത്തുന്നതിനോ ശരണം വിളിക്കുന്നതിനോ നിരോധനാജ്ഞയെ തുടര്‍ന്ന് തടസ്സമുണ്ടാകില്ലെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.

നിരോധനാജ്ഞ പിന്‍വലിക്കണമെന്ന ആവശ്യം യുഡിഎഫും ബിജെപിയും ശക്തമാക്കുന്നതിനിടെയാണ് 26 വരെ നിരോധാനജ്ഞ തുടരാന്‍ ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിരിക്കുന്നത്. യുവതി പ്രവേശന വിധി വന്നശേഷം നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 84 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും മണ്ഡലമാസ പൂജ തുടങ്ങിയതിന് ശേഷം 72 പേരെ അറസ്റ്റ് ചെയ്തതും നിരോധനാജ്ഞ തുടരണമെന്ന ആവശ്യപ്പെട്ടുള്ള പൊലീസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.

സന്നിധാനം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിയമിച്ചിട്ടുള്ള എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്മാരും ഇക്കാര്യം ചൂണ്ടിക്കാട്ടി. ഇതോടൊപ്പം തുലാമാസ പൂജാ വേളയിലും ചിത്തിര ആട്ടവിശേഷസമയത്തും നടന്ന അക്രമസംഭവങ്ങള്‍ നേരിട്ട് ബോധ്യപ്പെട്ടതിന്റെ കൂടെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ തുടരുന്നതെന്ന് കലക്ടറുടെ ഉത്തരവില്‍ പറയുന്നു. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളില്‍ നിരോധനാജ്ഞ ബാധകമായിരിക്കും.എന്നാല്‍ തീര്‍ത്ഥാടകര്‍ സംഘമായി വനാഹനങ്ങളില്‍ എത്തുന്നതിനോ ശരണം വിളിക്കുന്നതിനോ തടസ്സമുണ്ടാകില്ല.

അതിനിടെ ശബരിമല വിവാദം തുടരുന്നതിനിടെ മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഗവര്‍ണ്ണറുമായി കൂടിക്കാഴ്ച നടത്തി. അര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ പൊലീസിനെതിരെ ഉന്നയിച്ച് പരാതിയും ചര്‍ച്ചയായെന്ന് രാജ്ഭവന്‍ ഇറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നിരോധനാജ്ഞക്കും നിയന്ത്രണങ്ങള്‍ക്കും എതിരെ ലഭിച്ച പരാതികളും ഗവര്‍ണ്ണര്‍ അറിയിച്ചു.

പമ്പയിലെയും നിലക്കലിലെയും അടിസ്ഥാന സൗകര്യങ്ങള്‍ കൂട്ടേണ്ട കാര്യവും ചര്‍ച്ചയായി. ചര്‍ച്ചയായ വിഷയങ്ങളില്‍ വൈകാതെ ഉചിതമായ തീരുമാനമെടുക്കാമെന്നാണ് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ്. നേരത്തെ പ്രതിപക്ഷ നേതാവും നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, ശബരിമലയിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുവരികയാണെന്ന വിലയിരുത്തലിന്റെ കൂടെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ നാല് ദിവസമാക്കി ചുരുക്കിയത്.