സംഘടനകളുടെ രജിസ്‌ട്രേഷന്‍ ഒഴിവാക്കലും-ഇന്‍ഡ്യന്‍ എംബസിയുടെ മാനദണ്ഡങ്ങളും- ഭരണ ഘടന ലംഘന വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ‘ഫിറ’ കോടതി നടപടികളിലേക്ക്…

കുവൈറ്റിലെ വിവിധ സംഘടനകളുടെ രജിസ്‌ട്രേഷന്‍, കാരണം കൂടാതെയും മുന്നറിയിപ്പ് ഇല്ലാതെയും ഒഴിവാക്കിയതും, തുടര്‍ന്ന് ഇന്‍ഡ്യന്‍ എംബസിയുടെ പുതിയ മാനദണ്ഡങ്ങളും- ഭരണ ഘടന ലംഘന വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ‘ഫിറ’ കോടതി നടപടികളിലേക്ക് പോകുന്നതിലേക്കായി സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനും, ഭരണഘടനയുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ സുപ്രീം കോടതിയില്‍ വാദം നടത്തിയിട്ടുമുള്ള അഡ്വക്കേറ്റ് ശ്രീ കാളീശ്വരം രാജിനെ നേരിട്ട് സന്ദര്‍ശിച്ച് ഫിറ കണ്‍വീനറും ലോക കേരള സഭാംഗവുമായ ബാബു ഫ്രാന്‍സിസ് നിയമോപദേശം തേടി.

വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം ഇന്ത്യന്‍ ഭരണഘടന പൗരന് ഉറപ്പു നല്‍കുന്ന ആര്‍ട്ടിക്കിള്‍ 19-ലെ പൗരവാകാശങ്ങളിന്‍മേലുള്ള ലംഘനം അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍ ട്ടിക്കിള്‍ 32 പ്രകാരം സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കാവുന്നതാണെന്നും ,ഗുരുതരമായ പൗരാവകാശ ലംഘനങ്ങളുടെ ആവശ്യമായ തെളിവുകള്‍ ഇന്ത്യന്‍ എംബസിയുടെ വിവിധ ഘട്ടങ്ങളിലെ നടപടികളില്‍ നിന്ന് തന്നെ ലഭിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു. കൂടികാഴ്ചയില്‍ പ്രമുഖ പൊതു പ്രവര്‍ത്തകനും, നിയമ വിദ്യാര്‍ത്ഥിയുമായ ഷൈന്‍ പി.എസ് പങ്കെടുത്തു. ഈ വിഷയത്തില്‍ ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയം ചുമതലപ്പെടുത്തിയ ജോയിന്റ് ഡയറക്ടര്‍ ഡോ: മനോജ് കുമാര്‍ മോഹപത്ര ഫിറ കുവൈറ്റുമായി ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ എംബസി തെറ്റു തിരുത്താന്‍ തയ്യാറാകാതിരിക്കുകയും, വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് പരിഹാരമുണ്ടാകാതിരിക്കുകയും ചെയ്താല്‍വിഷയം സുപ്രീം കോടതിയിലേക്ക് എത്തിക്കാനാണ് പരിപാടിയെന്ന് ഫിറ കുവൈറ്റ് അറിയിച്ചു.