ഫ്രാന്‍സില്‍ കനത്ത സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ; 31,000 പേര്‍ തെരുവിലിറങ്ങി

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി ഫ്രാന്‍സില്‍ ശനിയാഴ്ച 31,000ത്തോളം മഞ്ഞക്കുപ്പായക്കാര്‍ തെരുവുകളില്‍ ഇറങ്ങി. തലസ്ഥാനമായ പാരീസില്‍ തലസ്ഥാനമായ പാരീസില്‍ മാത്രം 8,000ത്തോളം പ്രതിഷേധക്കാര്‍ ഒത്തുകൂടിയതായി അധികൃതര്‍ അറിയിച്ചു.

ദശാബ്ദങ്ങള്‍ക്കിടെ ഫ്രാന്‍സ് അഭിമുഖീകരിക്കുന്ന ശക്തമായ പ്രക്ഷോഭമാണ് ഇപ്പോള്‍ നടക്കുന്നത്. ശനിയാഴ്ച പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ കണ്ണീര്‍വാതകമുള്‍പ്പെടെ പോലീസിന് പ്രയോഗിക്കേണ്ടി വന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ രാജി ഉള്‍പ്പെടെ ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധക്കാര്‍ തെരുവില്‍ ഇറങ്ങിയത്.

പാവങ്ങളെ ചൂഷണം ചെയ്യുന്ന ഭരണകൂടനയം അംഗീകരിക്കാനാവില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു. മാക്രോണിനെതിരായ മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം 17നാണ് ആരംഭിച്ചത്. ഇന്ധന വിലവര്‍ധനയ്ക്കെതിരെ ആരംഭിച്ച പ്രതിഷേധം മാക്രോണിന്റെ ഭരണ നയങ്ങള്‍ക്കെതിരെ കൂടി തിരിഞ്ഞിരിക്കുകയാണ്.

പ്രതിഷേധം കനത്ത സാഹചര്യത്തില്‍ ഈഫല്‍ ടവറും മ്യൂസിയങ്ങളും അടച്ചിട്ടിരിക്കുകയാണ്. ധാരാളം മെട്രോ സ്റ്റേഷനുകളും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഫുട്ബോള്‍ മത്സരങ്ങളും സംഗീത മേളകളുമുള്‍പ്പെടെയുള്ള പൊതുപരിപാടികളും റദ്ദു ചെയ്തു. വരും ദിവസങ്ങളില്‍ പ്രക്ഷോഭം ഇനിയും ശക്ത്മാകുവനാണ് സാധ്യത.