രാജസ്ഥാനിൽ രണ്ട് മണ്ഡലങ്ങളിൽ സിപിഎമ്മിന് ജയം ; നില മെച്ചപ്പെടുത്തി

നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ രണ്ട് സീറ്റുകളില്‍ വിജയിച്ചു സിപിഎം. ബദ്ര മണ്ഡലത്തില്‍ നിന്ന് ബല്‍വാന്‍, ദുംഗ്രാ മണ്ഡലത്തില്‍ നിന്ന് ഗിര്‍ധരിലാല്‍ എന്നിവരാണ് വിജയിച്ചത്. ബിജെപി തൂത്തുവാരിയ 2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് സീറ്റൊന്നും നേടാനായിരുന്നില്ല.

2008ലാണ് സിപിഎം രാജസ്ഥാനില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ധോദ്, ദാന്തരാംഗഡ്, അനുപ്നഗര്‍ എന്നീ മണ്ഡലങ്ങളിലായിരുന്നു അന്ന് സിപിഎം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.

വസുന്ധര രാജെ സര്‍ക്കാരിനെതിരെ കര്‍ഷകരെ അണിനിരത്തി നിരവധി പ്രക്ഷോഭങ്ങള്‍ സിപിഎം സംഘടിപ്പിച്ചിരുന്നു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, കര്‍ഷകര്‍ക്ക് ജലസേചന സൗകര്യങ്ങള്‍ നല്‍കുക, ഉയര്‍ന്ന വൈദ്യുതി ചാര്‍ജ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രക്ഷോഭങ്ങള്‍.

ഇവയില്‍ പല ആവശ്യങ്ങളും വസുന്ധര രാജെ സര്‍ക്കാരിന് അംഗീകരിച്ച് കൊടുക്കേണ്ടിയും വന്നു. ഇത്തരം പ്രക്ഷോഭങ്ങളിലൂടെയാണ് സിപിഎം രാജസ്ഥാനില്‍ ജനപിന്തുണ ഉയര്‍ത്തിയത്. 28 മണ്ഡലങ്ങളിലാണ് സിപിഎം രാജസ്ഥാനില്‍ മത്സരിച്ചത്. ഏഴോളം സീറ്റുകളില്‍ നല്ല മത്സരം കാഴ്ചവയ്ക്കാനും സിപിഎമ്മിനായി.