തിരുവനന്തപുരം വിമാനത്താവളം ; സ്വകാര്യവത്കരിക്കുന്ന നീക്കത്തിന് തടയിടാന്‍ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കുവാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിന് തടയിടാന്‍ പ്രത്യേക കമ്പനിക്ക് രൂപം നല്‍കി സംസ്ഥാന സര്‍ക്കാര്‍. വിമാനത്താവളം കൈവിട്ടു പോകാതിരിക്കാന്‍ ടിയാല്‍ (TIAL ) എന്ന പേരില്‍ കമ്പനി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളുടെ മാതൃകയിലാണ് തിരുവനന്തപുരം വിമാനത്താവളത്തിനായി സംസ്ഥാന സര്‍ക്കാര്‍ കമ്പനി രൂപീകരിച്ചത്. ഉത്തരവ് പ്രകാരം ചീഫ് സെക്രട്ടറിയാണ് ടിയാലിന്റെ ചെയര്‍മാനാകുക. ധനകാര്യ, ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ കമ്പനിയിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണ്. സംസ്ഥാന സര്‍ക്കാരിന് 26 ശതമാനം ഓഹരിയുള്ള കമ്പനിയായിരിക്കും ടിയാല്‍.

വിമാനത്താവളം സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ രണ്ട് നിര്‍ദ്ദേശങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് മുന്നില്‍ വെച്ചത്. ഒന്ന് നിശ്ചിത തുകയ്ക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പ് സംസ്ഥാന സര്‍ക്കാരിന് വിട്ടുനല്‍കണം, വിമാനത്താവള നടത്തിപ്പില്‍ വിപുലമായ പരിചയമുള്ള കമ്പനിയുമായി ചേര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവള വികസനം നടപ്പിലാക്കും.

രണ്ടാമതായി വിമാനത്താവളം ലേലത്തില്‍ വെക്കുകയാണെങ്കില്‍ ടിയാലെന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച കമ്പനി ലേലത്തില്‍ പങ്കെടുക്കും. ഇതിനായി 10 ലക്ഷം രൂപ സര്‍ക്കാരിന്റെ പ്രാരംഭ ഓഹരിയായും അഞ്ച് ലക്ഷം രൂപ മൂലധനവും അനുവദിച്ചു. ടിയാല്‍ ലേലത്തില്‍ പങ്കെടുത്താല്‍ പ്രഥമ പരിഗണന കമ്പനിക്ക് നല്‍കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വശ്യപ്പെടുന്നു. ഇതിനായി കേന്ദ്രസര്‍ക്കാരിന് മേല്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദ്ദം ശക്തമാക്കും.

രാജ്യത്തെ മികച്ച വിമാനത്താവളങ്ങളില്‍ ഒന്നാണ് തിരുവനന്തപുരത്ത് ഉള്ളത്. 150 കോടിയോളമാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ പ്രതിവര്‍ഷ ലാഭം. അത്തരമൊരു സ്ഥാപനം വിറ്റുതുലയ്ക്കാന്‍ അനുവദിക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.