മുത്തലാഖ് ബില്‍ ലോക്സഭയില്‍ പാസായി ; വോട്ടെടുപ്പ് കോണ്‍ഗ്രസ് ബഹിഷ്കരിച്ചു

ഏറെ തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ രണ്ടാം തവണയും മുത്തലാഖ് ബില്ല് ലോക്‌സഭയില്‍ പാസായി. ബില്ലില്‍ നടത്തിയ വോട്ടെടുപ്പ് കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചു. 245 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 11 പേര്‍ എതിര്‍ത്തു. സിപിഎമ്മും ആര്‍എസ്പിയുടെ എന്‍ കെ പ്രേമചന്ദ്രനും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു.

പ്രതിപക്ഷം മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ കൂടി അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. ഓര്‍ഡിനന്‍സിലുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് രണ്ടാമതും ബില്‍ കൊണ്ടുവന്നത്. എന്നാല്‍ പ്രതിപക്ഷം ഒന്നടങ്കം ബില്ലിനെ ലോക്‌സഭയില്‍ എതിര്‍ക്കുകയായിരുന്നു. അതിനാല്‍ തന്നെ രാജ്യസഭയില്‍ ഇത് പാസാകാന്‍ സാധ്യതയില്ല.

വോട്ടെടുപ്പിന് നില്‍ക്കാതെ കോണ്‍ഗ്രസ് സഭയില്‍നിന്ന് ഇറങ്ങിപ്പോയെങ്കിലും കുറച്ച് പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ തുടര്‍ന്നു. സി പി എം അംഗങ്ങളും ഉണ്ടായിരുന്നു. പ്രതിപക്ഷം കൊണ്ടുവന്ന എല്ലാ വ്യവസ്ഥകളും വോട്ടിനിട്ട് തള്ളിക്കൊണ്ടാണ് ഭരണപക്ഷം ലോക്‌സഭയില്‍ വിജയം ഉറപ്പിച്ചത്. ഭാരത് മാതാകി ജയ് എന്ന് മുദ്രാവാക്യം വിളിച്ചാണ് ബിജെപി അംഗങ്ങള്‍ ബില്ല് ലോക്‌സഭയില്‍ പാസായതിനെ സ്വാഗതം ചെയ്തത്.

കോണ്‍ഗ്രസ്, അണ്ണാ ഡി എം കെ, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളാണ് വോട്ടെടുപ്പ് ബഹിഷ്‌കരിച്ചത്. ഓര്‍ഡിനന്‍സിനെതിരെയുള്ള എന്‍കെ പ്രേമചന്ദ്രന്റെ പ്രമേയം സ്പീക്കര്‍ തള്ളുകയായിരുന്നു. മൂന്ന് വര്‍ഷത്തെ ശിക്ഷ എടുത്ത് കളയണം എന്നതാണ് കോണ്‍ഗ്രസ് ആദ്യം തന്നെ ആവശ്യപ്പെട്ടത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാണെന്നാണ് ബില്ല് വ്യക്തമാക്കുന്നത്. ഇത് എടുത്തുകളയണമെന്ന ആവശ്യം വോട്ടെടുപ്പില്‍ തള്ളി പോകുകയായിരുന്നു. ഒമ്പത് വ്യവസ്ഥകളാണ് ബില്ലില്‍ ഉള്ളത്. ഇതില്‍ ഓരോ വ്യവസ്ഥകളിലും വോട്ടുടുപ്പ് നടന്നു.

മുത്തലാഖ് നിരോധന ബില്‍ പിന്‍വലിക്കണമെന്നും മതപരമായ വിഷയങ്ങളില്‍ ഇടപെടരുതെന്നുമാണ് കോണ്‍ഗ്രസ് ലോക്‌സഭയില്‍ ആവശ്യപ്പെട്ടത്. മുത്തലാഖ് നിരോധന ബില്ലില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ അംഗീകരിക്കാം എന്നായിരുന്നു കോണ്‍ഗ്രസിന്റെ ആദ്യനിലപാട്. എന്നാല്‍ ബില്ല് അനാവശ്യമെന്ന നിലപാടിലേക്കാണ് കോണ്‍ഗ്രസ് എത്തിയത്.

ബില്ല് പാസാക്കാന്‍ അണ്ണാ ഡിഎംകെ ബിജു ജനതാദള്‍ തുടങ്ങിയ കക്ഷികളുടെ സഹകരണം ബിജെപി തേടിയിരുന്നെങ്കിലും അണ്ണാ ഡി എം കെ വോട്ടെടുപ്പ് ബഹിഷ്‌കരിക്കുകയായിരുന്നു. ബില്ല് പാസ്സാക്കിയ ശേഷം മുസ്ലിം സ്ത്രീകളുടെ പിന്തുണ ആര്‍ജ്ജിക്കാന്‍ ശ്രമിക്കണമെന്ന നിര്‍ദ്ദേശമാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പാര്‍ട്ടി നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. 1000 സ്ത്രീകളെ മുത്തലാഖ് പ്രമുഖ് എന്ന പേരില്‍ പ്രചരണത്തിന് നിയോഗിക്കാനാണ് തീരുമാനം.