സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി ; പിണറായി ഉദ്ഘാടനം ചെയ്യാനിരുന്ന കൊല്ലം ബൈപ്പാസ് നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

സംസ്ഥാന സര്‍ക്കാര്‍ അനന്തമായി നീട്ടിക്കൊണ്ടു പോയ കൊല്ലം ബൈപ്പാസ് ഉത്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും എന്ന് റിപ്പോര്‍ട്ട്. ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തുമെന്ന് ബിജെപി സംസ്ഥാന ഘടകം സ്ഥിരീകരിച്ചു. 15ന് കേരളത്തിലെത്തുന്ന മോദി ബൈപ്പാസ് ഉദ്ഘാടനം ചെയ്യുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ ഓഫീസിനെയും രേഖാമൂലം അറിയിച്ചതായാണ് വിവരം.

ജനുവരി 15 ന് പ്രധാനമന്ത്രി കേരളത്തിലെത്തുമെന്ന വിവരം മുഖ്യമന്ത്രിയുടെ ഓഫീസും ചീഫ് സെക്രട്ടറിയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ പങ്കെടുക്കുന്ന പരിപാടികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് ഡിജിപിയുടെ ഓഫീസ് പറയുന്നത്.

അടുത്ത മാസം രണ്ടാം തീയതി മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കെയാണ് വരുന്ന 15ന് മോദി നേരിട്ടെത്തി ഉദ്ഘാടനം ചെയ്യുമെന്ന് വാര്‍ത്തകള്‍ വന്നിരിക്കുന്നത്. ബൈപ്പാസ് ഉദ്ഘാടനത്തിന് സജ്ജമായിക്കഴിഞ്ഞെന്ന് നിര്‍മാണച്ചുമതലയുള്ള കരാറുകാര്‍ പറഞ്ഞു. നാലുദിവസത്തെ ചെറിയ ജോലികള്‍മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നും അവര്‍ പറയുന്നു. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ബൈപ്പാസ് ഉദ്ഘാടനം നീട്ടിക്കൊണ്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നെന്നായിരുന്നു എന്‍.കെ.പ്രേമചന്ദ്രനും യു.ഡി.എഫും ആരോപിച്ചത്.

പണികള്‍ കഴിഞ്ഞു മാസങ്ങള്‍ പിന്നിട്ടിട്ടും രാഷ്രീയ മുതലെടുപ്പിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന് പ്രദേശവാസികള്‍ പരാതി പറയുവാന്‍ തുടങ്ങിട്ടും നാളുകളായി. ബൈപ്പാസിന്റെ വശങ്ങളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിച്ചശേഷം ഉദ്ഘാടനം നടത്തിയാല്‍മതിയെന്ന് മന്ത്രി ജി.സുധാകരന്‍ നിര്‍ദേശിച്ചതാണ് വിവാദമായത്. കല്ലുംതാഴംമുതല്‍ മേവറംവരെയുള്ള ഭാഗത്ത് തെരുവുവിളക്കില്ലാതെതന്നെ വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടെന്നാണ് യു.ഡി.എഫ്. ചൂണ്ടിക്കാട്ടിയത്.

ബൈപ്പാസ് യാഥാര്‍ഥ്യമാക്കിയതിന്റെ മികവ് അവകാശപ്പെട്ട് യു.ഡി.എഫും, എല്‍.ഡി.എഫും പോരടിക്കുന്നതിനിടെയാണ് മോദി പ്രവേശനം. സംസ്ഥാനസര്‍ക്കാരും കേന്ദ്രവും 50:50 അനുപാതത്തില്‍ പണം ചെലവഴിച്ചാണ് ബൈപ്പാസ് പൂര്‍ത്തിയാക്കിയത്. കേന്ദ്രസര്‍ക്കാരിനോടുപോലും ആലോചിക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ഘാടനം പ്രഖ്യാപിച്ചതെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. ആരോപിച്ചിരുന്നു.

ബൈപ്പാസ് യാഥാര്‍ഥ്യമാക്കിയത് ഇടതുസര്‍ക്കാരിന്റെ ശ്രമഫലമായാണെന്നായിരുന്നു എല്‍.ഡി.എഫിന്റെ വാദം. ബൈപ്പാസ് നിലവില്‍ വന്നാല്‍ തിരുവനന്തപുരം എറണാകുളം ഭാഗത്ത് പോകുന്ന വാഹനങ്ങള്‍ കൊല്ലം നഗരത്തില്‍ പ്രവേശിക്കാതെ തന്നെ യാത്ര നടത്താം.