പണത്തിനെ ചൊല്ലിയുള്ള തര്‍ക്കം ; മകന്‍ അമ്മയെ കൊന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ചു

ഹവായി ദ്വീപിലെ ഹോനലുലുവിലാണ് സംഭവം. അമ്മയുമായുള്ള തര്‍ക്കത്തിനിടയില്‍ മകന്‍ അമ്മയെ അടിച്ചു കൊല്ലുകയായിരുന്നു. യു വേ ഗോങ് (28)എന്ന യുവാവാണ് അമ്മയെ കൊലപ്പെടുത്തിയത്. യുവേയ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി 30 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. അമ്മയുടെ അക്കൌണ്ടിലെ പണത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

പ്രകോപിതനായ യുവേ അമ്മയെ തലയ്ക്കടിച്ച് കൊന്നശേഷം കഷണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു. ആറ് മാസത്തിനിപ്പുറം 2017ല്‍ യുവേ ആത്മഹത്യാശ്രമം നടത്തി. ഇതുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് അമ്മയെ കൊന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ച വിവരം യുവേ പോലീസിനോട് വെളിപ്പെടുത്തിയത്.

തുടര്‍ന്ന് പോലീസ് ഇവരുടെ അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ പരിശോധനയില്‍ ഫ്രിഡ്ജില്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ ലഭിക്കുകയായിരുന്നു. കോടതിയില്‍ യുവേ കുറ്റം ഏറ്റുപറഞ്ഞു. അമ്മയെ കൊല്ലാന്‍ ബോധപൂര്‍വ്വം ശ്രമിച്ചതല്ലെന്നും കയ്യബദ്ധം സംഭവിച്ചതാണെന്നുമാണ് യുവേ കോടതിയില്‍ മൊഴിനല്‍കിയത്. സംഭവിച്ചുപോയതില്‍ കുടുംബത്തിനോടും യുവേ ക്ഷമ ചോദിച്ചു. ചെയ്തുപോയ തെറ്റില്‍ എനിക്ക് ലജ്ജ തോന്നുന്നുവെന്നും അമ്മയെ താന്‍ ഒരു പാട് സ്‌നേഹിക്കുന്നതായും ഇയാള്‍ കോടതിയില്‍ പറഞ്ഞു.

തലയ്‌ക്കേറ്റ ശക്തമായ ആഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കൊലപാതകത്തിന് 20 വര്‍ഷവും മൃതദേഹം ഒളിപ്പിച്ചതിനു 10 വര്‍ഷവുമാണ് തടവ്.