വധു ഗൌണ്‍ മാറ്റി സാരി ഉടുത്തില്ല ; വിവാഹ പന്തലിൽ ബന്ധുക്കൾ തമ്മിൽ കൂട്ടത്തല്ല്

വിവാഹ സല്‍ക്കാര വേളയില്‍ നവവധുവിന്റെ വസ്ത്രത്തിന്റെ പേരില്‍ ഉണ്ടായ തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിച്ചു. അവസാനം കല്യാണം കുളമായി വരനും വധുവും രണ്ടുവഴിക്ക് പിരിയുകയും ചെയ്തു. മധ്യപ്രദേശിലെ രത്‌ലാമിലാണ് സംഭവം.

സിവില്‍ എഞ്ചിനീയറായ വല്ലഭ് പഞ്ചോളിയുടേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ വര്‍ഷ സൊനാവ എന്നിവരുടെ വിവാഹമാണ് വസ്ത്രത്തിന്റെ പേരില്‍ അടിച്ചു പിരിഞ്ഞത്. വൈകുന്നേരത്തെ വിവാഹസല്‍ക്കാരത്തിന് ധരിക്കാന്‍ വര്‍ഷ തിരഞ്ഞെടുത്ത വസ്ത്രത്തെ ചൊല്ലി ഉണ്ടായ തര്‍ക്കമാണ് വിവാഹം ഒഴിവായതിന്റെ കാരണം. സല്‍ക്കാരത്തിന് ഗൗണ്‍ ആയിരുന്നു വര്‍ഷ ധരിച്ചത്. എന്നാല്‍ ഈ വസ്ത്രം വരന്റെ വീട്ടുകാര്‍ക്ക് ഇഷ്ടമായിരുന്നില്ല.

തുടര്‍ന്ന് ഗൗണ്‍ മാറ്റി സാരി ധരിക്കാന്‍ വല്ലഭിന്റെ വീട്ടുകാര്‍ വര്‍ഷയോട് ആവശ്യപ്പെട്ടു. സാരി മാത്രം ധരിച്ചാല്‍ പോരെന്നും സാരിത്തലപ്പുകൊണ്ട് തല മറയ്ക്കണമെന്നും വരന്റെ വീട്ടുകാര്‍ വര്‍ഷയോട് പറഞ്ഞു. എന്നാല്‍ തനിക്ക് തലമറയ്ക്കാന്‍ പറ്റില്ലെന്ന് വര്‍ഷ വരന്റെ വീട്ടുകാരെ അറിയിച്ചു.

ഇതിനെചൊല്ലി ഇരുവീട്ടുകാരും തമ്മില്‍ വിവാഹവേദിയില്‍ വെച്ച് തര്‍ക്കമായി. അത് അടിപിടിയില്‍ കലാശിച്ചു. തുടര്‍ന്ന് ഇരുവീട്ടുകാരും പൊലീസിനെ സമീപിച്ചു. പൊലീസിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടന്നെങ്കിലും ഫലമുണ്ടായില്ല. മൂന്ന് മണിക്കൂറോളം നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ വിവാഹം വേണ്ടെന്ന തീരുമാനത്തില്‍ ഇരുവീട്ടുക്കാരും എത്തിച്ചേരുകയായിരുന്നു.