ഐ.എന്‍.ഒ.സി സ്വിസ്സിന്റെ റിപ്പബ്ലിക് ദിനാഘോഷം ശ്രദ്ധേയമായി

സുറിച്ച്: കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ വര്‍ഗ്ഗ വര്‍ണ വൈവിധ്യങ്ങളുടെ വിളനിലമായ് പരന്നു കിടക്കുന്ന ഇന്ത്യ എന്ന മഹാത്ഭുതം . പടയോട്ടങ്ങളുടെ പാതകള്‍ക്കപ്പുറം പൊരുതി നേടിയ സ്വാതന്ത്ര്യത്തില്‍നിന്നും മാനുഷികതയുടെ ദൃഢതയില്‍ ചാലിച്ചെഴുതിയ മൗലികാവകാശത്തിന്റ്റെ ഭരണഘടന നിലവില്‍വന്ന ജനുവരി ഇരുപത്താറിന്റ്റെ സുകൃതം പേറുന്ന ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ഐ.എന്‍.ഓ.സി സ്വിസ് കേരളാ ചാപ്റ്ററിന്റ്റെ ആഭിമുഖ്യത്തില്‍ എഗ്ഗ് ട്രെഫ് പുങ്ക്ടില്‍ വച്ച് അതിന്റ്റെ എല്ലാ പ്രൗഢിയോടും കൂടെ ആചരിക്കപ്പെട്ടു.

ഐ.എന്‍.ഓ.സി സ്വിസ് കേരളാ ചാപ്റ്റര്‍ പ്രസിഡണ്ട് ജോയ് കൊച്ചാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ AICC സെക്രെട്ടറി ഹിമാന്‍ഷു വ്യാസ് മുഖ്യാഥിതിയായിരുന്നു. സ്വിറ്റസര്‍ലണ്ടിന്റ്‌റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ജനാധിപത്യ വിശ്വാസികളുടെ സാന്നിധ്യം റിപ്പബ്ലിക് ദിനാഘോഷങ്ങളെ തികച്ചും സമ്പുഷ്ടമാക്കി. ഐ.എന്‍.ഓ.സി സ്വിസ് കേരളാ ചാപ്റ്റര്‍ മീഡിയ കോഓര്‍ഡിനേറ്റര്‍ ജുബിന്‍ ജോസഫ് മോഡറേറ്ററായി ഈശ്വരപ്രാര്ഥനയോടെ ആരംഭിച്ച യോഗത്തില്‍ പ്രസിഡണ്ട് ജോയ് കൊച്ചാട്ട് അതിഥികള്‍ക്ക് സ്വാഗതമാശംസിച്ചതിനോടൊപ്പം INOC സ്വിസ് കേരളാ ചാപ്റ്ററിന്റെ രൂപീകരണവും പ്രവര്‍ത്തനരീതിയെക്കുറിച്ചും വിശദീകരിച്ചതിനുശേഷം എല്ലാവര്ക്കും ഐ.എന്‍.ഓ.സി സ്വിസ് കേരളാ ചാപ്റ്ററിനുവേണ്ടി റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്നു.

INOC സ്വിസ് കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ ടോമി തൊണ്ടാംകുഴി ഭരണഘടനാ ശില്പികള്‍ക്കു പ്രണാമമര്‍പ്പിച് Dr അംബ്ദേക്കറിന്റ്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ടായിരുന്നു സംസാരിച്ചു തുടങ്ങിയത്. ഇന്ന് രാജ്യം നേരിടുന്ന അസഹിഷ്ണുതക്കു അറുതി വരുത്തുവാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് മാത്രമേ കഴിയൂ എന്ന് അദ്ദേഹം പ്രസ്താവിച്ചു. തുടര്‍ന്ന് സംസാരിച്ച മുഖ്യാഥിതി AICC സെക്രട്ടറി ഹിമാന്‍ഷു വ്യാസ് ഈ കാലഘട്ടത്തില്‍ രാജ്യത്തെ പിറകോട്ടടിച്ച പിന്തിരിപ്പന്‍ നയങ്ങളെ ഓര്മപെടുത്തികൊണ്ടു രാജ്യത്തെ പുരോഗതിയിലേക്കു നയിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് രാഹുല്‍ജിയുടെ നേതൃത്വത്തില്‍ ഭരണത്തില്‍ വരണമെന്ന് പറഞ്ഞതോടൊപ്പം പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിനെപ്പോലുള്ള മഹാരഥന്‍ മാരുടെ സംഭവനകളെയും അനുസ്മരിച്ചു . ഏവര്‍ക്കും റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്നുകൊണ്ട് മുഖ്യാഥിതി ഫ്‌ലാഗ് ഹോസ്റ്റിങ് നിര്‍വ്വഹിച്ചപ്പോള്‍ മാതൃരാജ്യം എന്ന വികാരത്തിന്റ്റെ അലയൊലികള്‍ പോലെ സദസ്സില്‍ നിന്നും വന്ദേമാതരം ഉയര്‍ന്നു കേട്ടു.

ഓവര്‍സീസ് കോണ്‍ഗ്രസ്സ് എന്നും പ്രവാസിയുടെ ക്ഷേമത്തില്‍ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നു തുടര്‍ന്ന് സംസാരിച്ച INOC ഓസ്ട്രിയന്‍ പ്രൊവിന്‍സ് പ്രസിഡണ്ട് സിറോഷ് ജോര്‍ജ്ജ് ഓര്‍മിപ്പിച്ചു. രാജ്യം നേരിടുന്ന ദാരിദ്ര്യം, തൊഴിലില്ലായ്മ, വിദ്യാഭ്യാസത്തിന്റ്റെ ആവശ്യകത എന്നിവയെപ്പറ്റി ജോജോ വിച്ചാട്ട് സംസാരിച്ചപ്പോള്‍ രാജ്യത്തെ RSS ഭരണത്തിന് കീഴില്‍ നിന്നും മുക്തമാക്കേണ്ടതിന്റെ പ്രസക്തിയായിരുന്നു ജോസഫ് തുടിയാന്‍പ്ലാക്കലിന്റ്‌റെ വാക്കുകളില്‍ നിഴലിച്ചത്.

ഹിമാന്‍ഷു വ്യാസില്‍നിന്നും ശ്രീമതി എലിസബത്ത് ലോറന്‍സ് ആദ്യ മെമ്പര്‍ഷിപ് രെജിസ്‌ട്രേഷന്‍ സ്വീകരിക്കുകയും ട്രെഷറര്‍ പ്രിന്‍സ് കാട്രുകുടിക്ക് രെജിസ്‌ട്രേഷന്‍ ഫീസ് നല്‍കികൊണ്ട് INOC സ്വിസ്സ് മെമ്പര്‍ഷിപ്പ് കിക്കോഫ് ചെയ്തു. പഞ്ചാബ്, ആന്ധ്രപ്രദേശ് മുതലായസംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചെത്തിയ ഓവര്‍സീസ് കോണ്‍ഗ്രസ്സ് പ്രസിഡണ്ടുമാര്‍ സംസാരിച്ചതോടൊപ്പം സദസ്യരുടെ ചോദ്യങ്ങള്‍ക്കു മുഖ്യാഥിതി ഉത്തരങ്ങള്‍ നല്‍കുകയുണ്ടായി. സെക്രട്ടറി ടോമി വിരുതിയില്‍ ഏവര്‍ക്കും നന്ദിയര്‍പ്പിച്ചു.

നിശ്വാസവായുവിന്റ്റെ ത്രസിക്കുന്ന കണങ്ങളില്‍പോലും മാതൃരാജ്യമെന്ന മഹാവികാരം മാറ്റൊലിക്കൊള്ളുന്ന ഓരോ ഭാരതീയനും മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു ഉയര്‍ന്നുപാറുന്ന ത്രിവര്ണപതാകക്ക് കീഴില്‍ ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസിനൊപ്പം കൈപത്തിയടയാളത്തിന്റെ കരുത്തില്‍ ഒരു നവഭാരതത്തിനായ് ഒരുമിക്കേണ്ടതിന്റെ ആവശ്യകതയെ ഓര്‍മിപ്പിച്ചുകൊണ്ട് ദേശീയഗാനത്തോടെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ വര്‍ണാഭമായ് പര്യവസാനിച്ചു.

ജോജി മൂഞ്ഞേലി പകര്‍ത്തിയ ഫോട്ടോകള്‍ കാണുവാന്‍ ഇവിടെ ക്ലിക് ചെയ്യുക