കാല്‍ നൂറ്റാണ്ടിന് ശേഷം ആദ്യമായി സ്വന്തം വരുമാനത്തില്‍ നിന്ന് ശമ്പളം നല്‍കാന്‍ തയ്യാറായി കെഎസ്ആര്‍ടിസി

നഷ്ട്ടങ്ങളുടെ കണക്കുകള്‍ക്കിടയില്‍ കെ.എസ്.ആര്‍.ടി.സിക്ക് അത്യപൂര്‍വനേട്ടം. ജനുവരി മാസത്തെ ശമ്പളം സ്വന്തം വരുമാനത്തില്‍ നിന്ന് നല്‍കാനൊരുങ്ങുകയാണ് കെഎസ്ആര്‍ടിസി. കാല്‍ നൂറ്റാണ്ടിനിടെ ആദ്യമായാണ് ഇത്തരത്തില്‍ സ്വന്തം വരുമാനത്തില്‍നിന്ന് ശമ്പളം നല്‍കുന്നത്. 90 കോടിരൂപയാണ് കെ.എസ്.ആര്‍.ടി.സിക്ക് ഒരുമാസം ശമ്പളം നല്കാന്‍ വേണ്ടത്.

ഇതിനു വേണ്ട 90 കോടി രൂപ കെഎസ്ആര്‍ടിസി സര്‍വ്വീസുകളില്‍ നിന്ന് ലഭിച്ചു. ശബരിമല സര്‍വ്വീസ് കെഎസ്ആര്‍ടിസിക്ക് നേട്ടമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. എംപാനല്‍ഡ് ജീവനക്കാരെ പിരിച്ചു വിട്ടതും അതിന് പിന്നാലെ സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കിയതുമാണ് കെഎസ്ആര്‍ടിസിയുടെ ഇപ്പോഴത്തെ ലാഭത്തിന് കാരണം.

മണ്ഡല- മകരവിളക്കു കാലത്ത് കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് വരുമാനമാണ് ഉണ്ടായത്. ഈ സീസണില്‍ വരുമാനമായി ലഭിച്ചത് 45.2 കോടി രൂപയാണ്. പമ്പ-നിലയ്ക്കല്‍ സര്‍വീസില്‍നിന്ന് 31.2 കോടി രൂപയും, ദീര്‍ഘദൂര സര്‍വീസുകളില്‍നിന്ന് 14 കോടി രൂപയും വരുമാനമായി ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ വരുമാനം 15.2 കോടി രൂപയായിരുന്നു. എസി ബസുകള്‍ക്കായിരുന്നു കൂടുതല്‍ ആവശ്യക്കാര്‍. 44 എസി ബസുകളാണ് പമ്പ- നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിനു സ്ഥിരമായി ഓടിയത്.

ഡബിള്‍ ഡ്യൂട്ടി നിര്‍ത്തലാക്കിയതും കെ.എസ്.ആര്‍.ടി.സിക്ക് വരുമാന നേട്ടമുണ്ടാക്കി. 30 കോടിരൂപയുടെ നേട്ടം ഒരുവര്‍ഷം ഈയിനത്തിലുണ്ടാകും. 8.2 ലക്ഷം രൂപയുടെ ദിവസച്ചിലവും ഇതിലൂടെ കുറയ്ക്കാന്‍ കഴിയുന്നുണ്ട്. മറ്റു ഡ്യൂട്ടിലിയുണ്ടായിരുന്ന 613 കണ്ടക്ടര്‍മാരെ സര്‍വീസ് ഓപ്പറേഷന്‍സ് ഡ്യൂട്ടിക്ക് നിയോഗിച്ചതും പരസ്യ വരുമാനവും സ്വന്തം കെട്ടിടങ്ങളില്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയതും കെ.എസ്.ആര്‍.ടി.സിക്ക് നേട്ടമായി.