വിമാനത്തിന് തകരാര്‍ ; മോദിയെ സ്വീകരിക്കാന്‍ പിണറായി എത്തില്ല

കേരളത്തില്‍ എത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി എത്തില്ല. 1.55-നാണ് മധുരൈയില്‍ നിന്ന് മോദിയുടെ വിമാനം കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തുക. എന്നാല്‍ സ്വീകരിക്കാന്‍ പിണറായിക്ക് എത്താനാകില്ല. കണ്ണൂരില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന നാവികസേനയുടെ വിമാനത്തിന് യന്ത്രത്തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ടേക്ക് ഓഫ് ചെയ്യാനാകില്ല.

പന്ത്രണ്ടേമുക്കാലോടെയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് മുഖ്യമന്ത്രിയുടെ വിമാനം പുറപ്പെടാനിരുന്നത്. എന്നാല്‍ വിമാനത്തിന്റെ ബാറ്ററി കേടായതിനാല്‍ ടേക്ക് ഓഫ് ചെയ്യാനാകില്ലെന്ന് വ്യക്തമായി. യന്ത്രത്തകരാര്‍ പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ശരിയായില്ല. തുടര്‍ന്ന് മറ്റൊരു വിമാനത്തില്‍ യാത്രയ്ക്കുള്ള സൌകര്യമൊരുക്കി. നാവികസേനയുടെ വിമാനം തന്നെ അല്‍പസമയത്തിനകം കണ്ണൂര്‍ വിമാനത്താവളത്തിലെത്തും.

രണ്ടാഴ്ചയുടെ ഇടവേളയില്‍ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നത്. ആദ്യം പ്രധാനമന്ത്രി കൊച്ചിന്‍ റിഫൈനറിയിലെ പരിപാടിയില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 2.30ന് കൊച്ചിന്‍ റിഫൈനറി വികസന പദ്ധതി ഉദ്ഘാടനം ചെയ്യും.

ഇതടക്കം മൂന്ന് ഉദ്ഘാടനചടങ്ങുകളാണ് പ്രധാനമന്ത്രിക്കായി ക്രമീകരിച്ചിട്ടുള്ളത്. വൈകീട്ട് മൂന്നരയോടെ തൃശ്ശൂരിലേക്ക് പോകുന്ന പ്രധാനമന്ത്രി തേക്കിന്‍കാട് മൈതാനത്തെ യുവമോര്‍ച്ച പരിപാടിയില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കേരളത്തിലെ പാര്‍ട്ടി പരിപാടി എന്ന നിലയിലാണ് ഈ ചടങ്ങ് നിശ്ചയിച്ചിട്ടുള്ളത്.

വൈകിട്ട് ആറുമണിയോടെ തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്ക് മടങ്ങുന്ന പ്രധാനമന്ത്രി ദില്ലിക്ക് തിരിക്കും. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം.

പ്രധാനമന്ത്രി അടക്കമുള്ള ദേശീയനേതാക്കളുടെ സന്ദര്‍ശനത്തിലൂടെ ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ലഭിച്ച മേധാവിത്വം ശക്തമായി നിലനിര്‍ത്താനാണ് സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം. ഇതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ തുടര്‍ച്ചയായ സന്ദര്‍ശനമെന്ന് വിലയിരുത്തപ്പെടുന്നു.