ഓഫീസര്‍മാര്‍ സര്‍ക്കാരിന് (പാര്‍ട്ടിക്ക്) മുകളില്‍ പറക്കരുത് എന്ന് ചൈത്ര തെരേസ ജോണിനു മുന്നറിയിപ്പുമായി കോടിയേരി

ഐ.പി.എസ് ഉദ്യോഗസ്ഥ ചൈത്ര തെരേസ ജോണിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇത്തരക്കാരുടെ ശ്രമമെന്ന് ആരോപിച്ച കോടിയേരി ഓഫീസര്‍മാര്‍ സര്‍ക്കാറിന് മുകളില്‍ പറക്കാന്‍ ശ്രമിക്കരുതെന്നും കൂട്ടിച്ചേര്‍ത്തു.

സി.പി.എം നിയമ വിധേയമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. നിരോധിക്കപ്പെട്ട പാര്‍ട്ടിയൊന്നുമല്ല. സ്ത്രീ ആയാലും പുരുഷനായാലും ഓഫീസര്‍മാര്‍ നിയമപരമായി മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. നിയമ വാഴ്ച നടപ്പിലാക്കാനാണ് ഇത്തരത്തിലുള്ള ഓഫീസര്‍മാര്‍ ശ്രമിക്കേണ്ടത്. പാര്‍ട്ടി ഓഫീസില്‍ നിന്ന് ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്യാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. വെറുതേ ഓഫീസില്‍ കയറി പ്രഹസനം നടത്തി അതിന്റെ പേരില്‍ വാര്‍ത്ത ഉണ്ടാക്കുകയാണ് ഉണ്ടായത്.

എല്ലാ ഓഫീസര്‍മാരും സര്‍ക്കാരിന് കീഴിലാണെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. നേരത്തെ ജില്ലാ കമ്മിറ്റി ഓഫീസില്‍ പോലീസ് റെയ്ഡ് നടത്തിയതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് വന്നിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസ് സാധാരണ പരിശോധിക്കാറില്ല. പാര്‍ട്ടികള്‍ അന്വേഷണവുമായി സഹകരിക്കാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.